കുംഭമേളയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിയേയും ഉദ്ധവ് താക്കറെയേയുംബഹിഷ്‌കരിക്കണം : കേന്ദ്രമന്ത്രി അത്ത്‌വാലെ

ന്യുഡൽഹി :കുംഭമേളയില്‍ പങ്കെടുക്കാത്ത കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയേയും ഹിന്ദു വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ രാംദാസ് അത്ത്‌വാല .
കുംഭമേള സ്ഥലം സന്ദര്‍ശിക്കുകയോ സ്‌നാനം ചെയ്യുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.ഹിന്ദുവിനെക്കുറിച്ച് സദാ വാചാലനാകുന്ന ഉദ്ധവ് താക്കറെ കുംഭമേളയില്‍ പങ്കെടുത്തില്ലെന്ന കാര്യം എല്ലാ ഹിന്ദുക്കളും ഓര്‍മിക്കേണ്ടതാണെന്നും അത്ത്‌വാല പറഞ്ഞു.
നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന മഹാകുംഭമേളയില്‍ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല. ജനങ്ങളുടെ വികാരം മാനിച്ചെങ്കിലും ഇവര്‍ക്ക് പ്രയാഗ് രാജിലെത്താമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഉത്സവത്തില്‍ പങ്കെടുക്കാതിരിക്കുകയും ഹിന്ദു വോട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഇവരുടെയെല്ലാം മനോഭാവം എല്ലാവരും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം144 വര്‍ഷത്തിലൊരിക്കല്‍ നടന്ന മഹാ കുംഭമേള ശിവരാത്രി ദിനമായ ഇന്നലെ സമാപിച്ചു. ആറ് ആഴ്ച നീണ്ടുനിന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തുന്നതിനായി ലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ഒത്തുകൂടിയത്.ഇന്നലെ ഏകദേശം ഒരു കോടിയിലധികം ഭക്തർ സംഗമത്തിൽ എത്തിയെന്നാണ് ഉത്തർപ്രദേശ് സർക്കാറിന്റെ കണക്ക് .
ജനുവരി 13ലെ പൗഷ് പൗര്‍ണിമ സ്നാനത്തോടെയാണ് മേള തുടങ്ങിയത് . മകരസംക്രാന്തി ദിനമായ ജനുവരി 14 (ഒന്നാം ഷാഹി സ്നാനം), മൗനി അമാവാസി ദിനമായ ജനുവരി 29 (രണ്ടാം ഷാഹി സ്നാനം), വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് (മൂന്നാം ഷാഹി സ്നാനം), മാകി പൂര്‍ണിമ ദിനമായ ഫെബ്രുവരി 12 എന്നീ തീയതികളില്‍ അമൃതസ്നാനവും നടന്നു.