“കേരളത്തിന് ലഭിച്ച അപൂർവ നിധി കുംഭമാണ് പ്രൊഫസർ എംപി മന്മഥൻ “: ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള.

അക്ഷയ ദേശീയ പുരസ്കാരം പൂന കേരളീയ സമാജത്തിനു സമ്മാനിച്ചു
പൂനെ: കേരളത്തിന് ലഭിച്ച അപൂർവ നിധി കുംഭമാണ് പ്രൊഫസർ എംപി മന്മഥനെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള. പൂനയിലെ മഹാത്മ ഭൂലെ സംസ്കൃതി ഭവനിൽ നടന്ന അക്ഷയ ദേശീയ പുരസ്കാര സമർപ്പണവും എംപി മന്മഥൻ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥി ജീവിതകാലത്ത് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനമേഖലകളിലേക്ക് പ്രവേശിക്കുവാൻ ആവേശം പകർന്നത് മന്മഥൻ സാറിൻറെ ആദർശരൂപം ആയിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ ആഞ്ഞടിച്ച് ജയിലിൽ പോയ അദ്ദേഹം അടിമുടി ഗാന്ധിയൻ ആയിരുന്നു. നടനായും അധ്യാപകനായും പ്രിൻസിപ്പലായും എൻഎസ്എസ് ജനറൽ സെക്രട്ടറിയായും കഥാപ്രസംഗകനായുള്ള മന്മഥന്റെ വ്യക്തിത്വം അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അക്ഷയ ദേശീയ പുരസ്കാരം പൂന കേരളീയ സമാജത്തിനു സമ്മാനിച്ചു.സമാജം പ്രസിഡൻറ് മധു.ബി. നായർ,എസ് ഗണേഷ് കുമാർ,ബാബു നായർ എന്നിവർ പ്രസംഗിച്ചു. അക്ഷയ സൗജന്യ പുസ്തക വിതരണ പദ്ധതിയായ അക്ഷയ ജ്യോതി ഉദ്ഘാടനം രാജൻ നായർ,പി പി പ്രഭാകരൻ എന്നിവർ ചേർന്നു നിർവഹിച്ചു. തുടർന്ന് സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്തത് രചനാ നാരായണൻകുട്ടി പ്രധാന വേഷം അവതരിപ്പിക്കുന്ന ദീർഘചതുരം നാടകവും നടന്നു