മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാന്‍ സിറ്റി : ന്യുമോണിയ ബാധിതനായി ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാന്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ നേരിയ രീതിയില്‍ കുറഞ്ഞതായി സിടി സ്‌കാനില്‍ നിന്നറിയാനായെന്ന് വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ലോകത്താകെ 1.4 ബില്യണ്‍ വിശ്വാസികളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രോഗമുക്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്.
‘ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ വരട്ടെ’ എന്ന പ്രാർത്ഥന ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ആശ്വാസകരമായ വാർത്ത വരുന്നത്.. പാപ്പായുടെ ആരോഗ്യസ്ഥിതി അല്‍പം സങ്കീര്‍ണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ പ്രെസ്സ് ഓഫീസ് അറിയിച്ചിരുന്നു. പകല്‍ സമയം അദ്ദേഹം വിശ്രമവും പ്രാര്‍ത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് അവർ അറിയിച്ചു.