വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ്

എറണാകുളം : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ യുവ ഡോക്ടറെ പരിചയപ്പെട്ടത്. അതിന് പിന്നാലെ കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടില്‍ എത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധ ഇടങ്ങളില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
2023 അവസാനമായപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞ് വേടന്‍ തന്നെ ബോധപൂര്‍വം ഒഴിവാക്കിയതായി യുവഡോക്ടർ പറയുന്നു. അതിന് ശേഷം താന്‍ വിഷാദാവസ്ഥയിലായെന്നും ചികിത്സ തേടിയതായും ഡോക്ടറുടെ മൊഴിയില്‍ ഉണ്ട്. നേരത്തെ തന്നെ വേടനെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു.
തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.