തമിഴ്‌നാടിന്റെ വിദ്യാഭ്യാസ മേഖല തുറന്ന് നൽകാൻ തയ്യാറല്ലെന്നുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ചെന്നൈ: പതിനായിരം കോടി രൂപ തന്നാലും നാഗ്പൂർ പദ്ധതി തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്നും മോദി സർക്കാരിന്റെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാൻ തമിഴ്‌നാടിന്റെ വിദ്യാഭ്യാസ മേഖല തുറന്ന് നൽകാൻ തയ്യാറല്ലെന്നുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തെ ‘വിനാശകരമായ നാഗ്പൂർ പദ്ധതി’ എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. ത്രിഭാഷാ നയം നടപ്പിലാക്കാനുളള നിബന്ധനകളെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിപിഐ ഉൾപ്പെടെയുളള ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പ് അവഗണിച്ച് സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ വിഷയത്തിൽ അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ നിലപാടാണ് ചർച്ചയാകുന്നത്.
പിഎം ശ്രീ പദ്ധതിയിലൂടെ സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോടും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടും തമിഴ്‌നാടിന് എതിർപ്പില്ല. എന്നാൽ ത്രിഭാഷാ നയമുൾപ്പെടെ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾക്ക് തമിഴ്‌നാട് എതിരാണ്. അതിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല എന്ന നിലപാടാണ് തമിഴ്‌നാട് സർക്കാർ സ്വീകരിച്ചത്. ഇതോടെ സമഗ്ര ശിക്ഷാ പദ്ധതിയുടെ കീഴിൽ തമിഴ്‌നാട് സർക്കാരിന് അവകാശപ്പെട്ട രണ്ടായിരം കോടി കേന്ദ്രസർക്കാർ തടഞ്ഞുവെച്ചു. അതിൽ ആർടിഇ നിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 538 കോടി സുപ്രീംകോടതി ഇടപെടലിലൂടെയാണ് തമിഴ്‌നാട് നേടിയെടുത്തത്. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ തയ്യാറായില്ലെങ്കിൽ തമിഴ്‌നാടിന് 5,000 കോടി നഷ്ടമാകുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പറഞ്ഞപ്പോൾ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞത് ‘രണ്ടായിരമല്ല, പതിനായിരം കോടതി രൂപ തന്നാലും ‘നാഗ്പൂർ പദ്ധതി’ ഇവിടെ നടപ്പാകില്ല’ എന്നാണ്.
