പ്രധാനമന്ത്രി തിരുവനന്തപുരത്ത്: കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചീഫ് സെക്രട്ടറി, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. 7.50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി രാജ്ഭവനിലേക്ക് പുറപ്പെടുകയായിരുന്നു.
പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. ഇന്ന് രാജ്ഭവനിൽ തങ്ങിയ ശേഷം പ്രധാനമന്ത്രി നാളെ പാങ്ങോട് ആർമി ക്യാമ്പിലെത്തി എയർഫോഴ്സിൻ്റെ വിമാനത്തിലായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തെത്തിച്ചേരുക. പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും. ബർത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി നാളെ തുറമുഖം രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയെ എം എസ് എസി സെലസ്റ്റിനോ മറെ സ്‌കാ എന്ന കൂറ്റൻ മദർ ഷിപ്പാകും സ്വീകരിക്കുക.