പുതിയ എകെജി സെന്ററിൻ്റെ ഉദ്ഘാടനം  പിണറായി വിജയൻ നിർവഹിച്ചു.

0

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്ററിൻ്റെ ഉദ്ഘാടനം  പിണറായി വിജയൻ നിർവഹിച്ചു. പതിറ്റാണ്ടുകളായി സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിച്ച എകെജി സെൻ്റര്‍ ഇന്നു മുതല്‍ പുതിയ മന്ദിരത്തിലേക്ക്. കെട്ടിലും മട്ടിലും ആധുനികതയുമായിഇനി മുതൽ ആസ്ഥാന മന്ദിരം സജീവമാകും.

ഒട്ടേറെ പ്രത്യേകതകളാണ് പുതിയ എകെജി സെൻ്ററിനെ വേറിട്ടതാക്കുന്നത്. ഏറ്റവും മുകളില്‍ വട്ടം ചുറ്റുന്ന അരിവാള്‍ ചുറ്റിക ചിഹ്‌നവും ക്ലേ ക്ലാഡിങ് നിര്‍മ്മാണ രീതിയുമുള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ പുതിയ എകെജി സെൻ്ററിനുണ്ട്. നിലവില്‍ സംസ്‌ഥാന കമ്മിറ്റി ഓഫിസ് പ്രവൃത്തിക്കുന്ന എകെജി സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ.എന്‍.എസ്.വാര്യര്‍ റോഡിലാണ് പുതിയ മന്ദിരം. 60,000 ചതുരശ്ര അടിയില്‍ 9 നിലകളാണ് പുതിയ എകെജി സെൻ്ററിനുള്ളത്. കോടിയേരി ബാലകൃഷ്‌ണന്‍ സംസ്‌ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ 6.4 കോടി രൂപ മുടക്കി വാങ്ങിയ 31.95 സെൻ്റില്‍ ആര്‍കിടെക്‌ട് എന്‍ മഹേഷാണ് പുതിയ കെട്ടിടത്തിന് മാതൃക തീര്‍ത്തത്.രണ്ട് ഭൂഗര്‍ഭ നിലകളിലായുള്ള പാര്‍ക്കിങ്ങില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷനും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫിസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍, പിബി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള ഓഫിസ്, വാര്‍ത്താ സമ്മേളനം നടത്താനുള്ള ഹാള്‍, സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചേരാനുള്ള ഹാള്‍, താമസസൗകര്യം എന്നിവ പുതിയ കെട്ടിടത്തിലൊരുക്കിയിട്ടുണ്ട്.

2022 ഫെബ്രുവരി 25 ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുതിയ എകെജി സെൻ്ററിന്റെ ശിലാസ്‌ഥാപനം നിര്‍വഹിച്ചത്. ശില്‍പി ഉണ്ണി കാനായി തയ്യാറാക്കിയ എകെജിയുടെ അര്‍ധകായ ശില്‍പ്പവും പുതിയ കെട്ടിടത്തിലുണ്ടാകും. കേന്ദ്ര നോണ്‍ കണ്‍വന്‍ഷണല്‍ എനര്‍ജി മന്ത്രാലയത്തിൻ്റെ പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതിക്ക് ലഭിക്കുന്ന ഗൃഹ 4 റേറ്റിങ് നേടിയ കെട്ടിടമാണ് പുതിയ എകെജി സെൻ്റര്‍. നാല്‍പ്പതോളം വാഹനങ്ങള്‍ കെട്ടിടത്തില്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 20 കെവി സോളാര്‍ പാനലും കെട്ടിടത്തിൻ്റെ മുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്.


എകെജി സെൻ്ററിൻ്റെ ചരിത്രം1965 മുതല്‍ രണ്ടു വര്‍ഷം എറണാകുളം വളഞ്ഞമ്പലത്തായിരുന്നു സംസ്ഥാന കമ്മിറ്റി ഓഫിസിൻ്റെ പ്രവര്‍ത്തനം. തുടര്‍ന്ന് 1967 ന് രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ സംസ്ഥാന കമ്മിറ്റി ഓഫിസ് തിരുവനന്തപുരത്തേക്ക് മാറ്റി. പാളയം പഞ്ചാപുര ജംഗ്ഷനിലായിരുന്നു സിപിഎമ്മിൻ്റെ ആദ്യ സംസ്ഥാന കമ്മിറ്റി ഓഫിസ്. പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായരുടെ ബന്ധുവിൻ്റെ കെട്ടിടമായിരുന്നു ഇത്. 1967 മുതല്‍ 1979 വരെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് ഒരു വീടിൻ്റെ മാതൃകയിലുള്ള ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. 1977 മെയ് 25 ന് ഇ. കെ. നായനാരായിരുന്നു അന്നത്തെ മുഖ്യമന്ത്രി എ. കെ. ആൻ്റണിക്ക് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് സ്ഥലം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് 1977 ഓഗസ്റ്റില്‍തന്നെ ആദ്യം 34.408 സെൻ്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചു. പിന്നീട് 15 സെൻ്റും കൂടി ആവശ്യപ്പെട്ട് എകെജി സ്‌മാരക ട്രസ്‌റ്റാണ് കേരള സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കുന്നത്. തുടര്‍ന്ന് 1978 ജൂലൈ മാസത്തില്‍ ചേര്‍ന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം അനുകൂല തീരുമാനമെടുക്കുകയും 1980 ഫെബ്രുവരി 27 ന് ദാനാധാര പ്രകാരം 15 സെൻ്റ് സര്‍വകലാശാല ഭൂമി എകെജി സ്മാരക ട്രസ്‌റ്റിന് നല്‍കുകയുമായിരുന്നു. 1998 മുതല്‍ എകെജി പഠന ഗവേഷണ കേന്ദ്രത്തിലായിരുന്നു എകെജി സെൻ്ററിൻ്റെ പ്രവര്‍ത്തനം. ഇ. കെ. നായനാര്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി ആയിരിക്കെ 1979 മാര്‍ച്ച് 22 നായിരുന്നു ഇപ്പോഴത്തെ എകെജി സെൻ്റര്‍ ഉദ്ഘാടനം ചെയ്‌തത്. ഇഎംഎസായിരുന്നു എകെജി സെൻ്ററിന് തറക്കല്ലിട്ടത്. പിന്നീട് എകെജി ഹാളിന് വേണ്ടി കെട്ടിടം പുതുക്കി പണിതു. 1998 നവംബര്‍ 8ന് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിതാണ് പുതുക്കി പണിത എകെജി സെൻ്റര്‍ ഉദ്ഘാടനം ചെയ്‌തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *