ഉണ്ടായത് തെറ്റിദ്ധാരണ മാത്രം: ഒരുമിച്ച് ജീവിക്കണമെന്ന് പന്തീരാങ്കാവ് കേസിൽ രാഹുൽ

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുൽ പി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും. യുവതിയുമായുള്ള പരാതി ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിയില്‍ രാഹുല്‍ പറയുന്നു. ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ മാത്രമാണ്. അത് പരിഹരിച്ചു. യുവതിയെ താൻ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനം. പൊലീസ് ഇടപെടല്‍ കാരണം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിയുമായുള്ള തര്‍ക്കം സ്വകാര്യ സ്വഭാവമുള്ളതെന്നും വ്യക്തമാക്കുന്നു. രാഹുലുമായുള്ള തര്‍ക്കം പരിഹരിച്ചെന്നാണ് യുവതിയുടെ സത്യവാങ്മൂലത്തിൽ അറിയിക്കുന്നത്. ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പരാതിയിൽ തുടരുന്നില്ല. മൊഴി നല്‍കേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം കാരണം ആണെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു. രാഹുലിന്റെ പരാതിയില്‍ ഹൈക്കോടതി പൊലീസിന് നോട്ടീസ് നല്‍കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ്കോടതി നടപടി. വീട്ടുകാരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്നായിരുന്നു യുട്യൂബ് ചാനലിലൂടെയുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍