നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്‍റെ വെടിവയ്‌പ്പ്, തിരിച്ചടിച്ച് ഇന്ത്യൻ സേന

0

ന്യൂഡല്‍ഹി : ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയില്‍ ഇന്നലെ പാക് സൈന്യം നടത്തിയ വെടിവയ്‌പ്പിന് തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മില്‍ സംഘർഷം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ സൈന്യത്തിന്‍റെ വെടിവയ്‌പ്പ്.

‘നിയന്ത്രണ രേഖയില്‍ ചിലയിടങ്ങളില്‍ പാകിസ്ഥാൻ സൈന്യം ചെറിയ വെടിവയ്‌പ്പ് നടത്തി. ഇന്ത്യൻ സൈന്യം അതിനെ ഫലപ്രദമായി തന്നെ പ്രതിരോധിച്ചിട്ടുണ്ട്. ആളപായമൊന്നും ഇല്ല’ -ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. 26 പേർക്ക് ആക്രമണത്തില്‍ ജീവൻ നഷ്‌ടപ്പെട്ടു. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ശക്തമായ നടപടിയാണ് ഇന്ത്യ കൈക്കൊണ്ടത്.

അട്ടാരിയിലെ ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടുകയും പാകിസ്ഥാൻ പൗരന്മാർക്കുള്ള സാർക്ക് വിസ ഇളവ് പദ്ധതി (എസ്‌വിഇഎസ്) താത്‌കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തു. കൂടാതെ ഇന്ത്യയിലെ പാക് പൗരന്മാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ 40 മണിക്കൂർ സമയം അനുവദിക്കുകയും ചെയ്‌തിരുന്നു. സിന്ധു നദീജല കരാർ റദ്ദാക്കിയതായിരുന്നു ഇന്ത്യ കൈക്കൊണ്ട നടപടികളില്‍ പ്രധാനപ്പെട്ടത്. ഇതിന് പുറമെ ഇന്ത്യയിലെ പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരോട് മടങ്ങാൻ ആവശ്യപ്പെടുകയും പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചിരുന്നു.

‘ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്‌ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു. അവർക്ക് ഇന്ത്യ വിടാൻ ഒരു ആഴ്‌ച സമയമുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമിമീഷനിൽ നിന്ന് ഇന്ത്യ സ്വന്തം പ്രതിരോധ/നാവിക/വ്യോമ ഉപദേഷ്‌ടാക്കളെ പിൻവലിക്കും. അതത് ഹൈക്കമ്മിഷനുകളിലെ ഈ തസ്‌തികകൾ റദ്ദാക്കിയതായി കണക്കാക്കുന്നു. സർവീസ് അഡ്വൈസർമാരുടെ അഞ്ച് സപ്പോർട്ട് സ്റ്റാഫുകളെ രണ്ട് ഹൈക്കമ്മിഷനുകളിൽ നിന്നും പിൻവലിക്കും,’-വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *