ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ

പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ഇന്ത്യൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നീതി നടപ്പാക്കി എന്നാണ് സൈന്യത്തിന്റെ ആദ്യ പ്രതികരണം. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി
സൈന്യത്തിൻ്റെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി തൽസമയം നിരീക്ഷിച്ചു. സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം വിജയകരം. യുകെ-ഫ്രാൻസ് നിർമിത മിസൈലുകളാണ് സ്കാൽപ് മിസൈലുകൾ.