വട്ടിപ്പലിശക്കാരെ പൊക്കാൻ ഓപ്പറേഷന്‍ ഷൈലോക്കുമായി എറണാകുളം റേഞ്ച് പോലീസ്

എറണാകുളം: പലിശക്കാർക്കെതിരെ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്. എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഡി ഐ ജി എസ് സതീഷ് ബിനോ IPS ന്‍റെ നേതൃത്വത്തിൽ 298 ഇടങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 20 കേസുകൾ. കോട്ടയം 7, ഇടുക്കി 5, എറണാകുളം റൂറൽ 4, ആലപ്പുഴ 4 എന്നിങ്ങനെ 20 ക്രിമിനല്‍ കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി. 7 കാറുകൾ, 13 ഇരുചക്രവാഹനങ്ങൾ ഉള്‍പ്പടെ 26 വാഹനങ്ങൾ , 62 മുദ്രപ്പത്രങ്ങൾ, 8 പ്രോമിസറിനോട്ടുകൾ, 86 ആർ സി ബുക്കുകൾ, 17 ആധാരങ്ങള്‍ കൂടാതെ മറ്റ് രേഖകളും പിടികൂടിയിട്ടുണ്ട്. .
അതീവ രഹസ്യമായി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ് . രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. നെടുങ്കണ്ടം ചക്കകാനത്തു നിന്നും കൊന്നക്കാപറമ്പില്‍ സുധീന്ദ്രന്‍ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും 9,86,800 രൂപ, മൂന്ന് ചെക്കുകള്‍, ഒപ്പിട്ട് വാങ്ങിയ മുദ്രപത്രങ്ങള്‍, പട്ടയം, വാഹനത്തിന്റെ ആര്‍സി ബുക്ക് എന്നിവ കണ്ടെടുത്തു.