ഓൺലൈൻ തട്ടിപ്പിലൂടെ 16.6 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ റിമാൻഡിൽ
ആലപ്പുഴ : ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശിനിയായ പ്രതി റിമാൻഡിലായി. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങിയ തിരുവനന്തപുരം തിരുമല പിഓയിൽ പുത്തേരിൽ വീട്ടിൽ ശ്രീമതി.ആര്യാദാസ്(33) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ ചികിത്സ ലഭ്യമാകുന്നതിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു , തുടർന്നു 18.11.2025 തീയതി അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ്ബ് മെഡിക്കൽ കോളേജിലെത്തി റിമാൻഡ് ചെയ്തു.
തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ പരാതിക്കാരനെകൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും തുടർന്ന് ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചു കൊടുക്കുകയും ചെയ്തു. രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ പ്രതികൾക്ക് അയച്ചുകൊടുത്തത്. നിലവിൽ 4.5 ലക്ഷം രൂപ NCRP പോർട്ടൽ വഴി പരാതിക്കാരന് തിരികെ ലഭ്യമാക്കുന്നതിനായി മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
പരാതിക്കാരൻ അയച്ചുകൊടുത്ത പണം ലാഭം ഉൾപ്പെടെ വ്യാജ ആപ്പിൽ പ്രത്യക്ഷപ്പെടുകയും ഈ തുക വ്യാജ ആപ്പിൽ നിന്നും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പറ്റാതെ വന്നപ്പോളാണ് പരാതിക്കാരൻ തട്ടിപ്പിനു ഇരയായ വിവരം മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ 10നു ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം. പി മോഹനചന്ദ്രൻ IPS ന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും, സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ പരാതിക്കാരന് നഷ്ടമായ പണം അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടായ ഇൻഡസ്ഇൻഡ് ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലേയ്ക്ക് അയച്ചു വാങ്ങിയതായി കണ്ടെത്തി. തുടർന്നു ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി സന്തോഷ് എം എസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആതിര ഉണ്ണികൃഷ്ണൻ, ശരത്ചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് ജെ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദീപ്തിമോൾ, സിപിഒ ജേക്കബ് സേവ്യർ, വിദ്യ ഓ കുട്ടൻ, ആരതി കെയു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ കേസിലേക്ക് IP അഡ്രസ്സുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. വിശദമായി അന്വേഷണം നടത്തിയതിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ നിന്നും ലഭ്യമായ വിവര പ്രകാരവും കേരളത്തിൽ എറണാകുളം സിറ്റിയിലും, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലുങ്കാന, എന്നീ സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ 28 പരാതികളും നിലവിലുണ്ട്.
