വിദേശയാത്ര നടത്തുന്നവർ വിമാന കാലതാമസങ്ങൾക്കും റദ്ദാക്കലുകൾക്കും തയ്യാറായിരിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

അബുദാബി: അബുദാബിയിലേക്കോ പുറത്തേക്കോ പറക്കുന്ന യാത്രക്കാർ സാധ്യമായ വിമാന കാലതാമസങ്ങൾക്കും റദ്ദാക്കലുകൾക്കും തയ്യാറായിരിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്ന തടസങ്ങളെക്കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകി. ടെർമിനലിലേക്ക് പോകുന്നതിനുമുന്‍പ് യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് നിർദേശിച്ചു. മിഡിൽ ഈസ്റ്റിലെ നിരവധി വ്യോമാതിർത്തികൾ അടച്ചിട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത് മേഖലയിലുടനീളമുള്ള വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ജൂൺ 13 വെള്ളിയാഴ്ച സായിദ് അന്താരാഷ്ട്ര വിമാനത്താവളം ആദ്യ പ്രസ്താവന പുറപ്പെടുവിച്ചതോടെയാണ് തടസം ആരംഭിച്ചത്. ജൂൺ 20 വരെ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അറിയിച്ചതിന് ശേഷം, വിസ് എയർ ഇപ്പോൾ പുതിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ സെപ്തംബർ 15 വരെ നിർത്തിവച്ചു
സെപ്തംബർ 15 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ജോർദാനിലെ അമ്മാനിലേക്കുള്ള യൂറോപ്യൻ വിമാനങ്ങളും താത്കാലികമായി നിർത്തിവയ്ക്കാൻ വിസ് എയർ തീരുമാനിച്ചു. ഇസ്രായേൽ, ഇറാഖ്, ഇറാനിയൻ, സിറിയൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എയർലൈൻ ഒഴിവാക്കും. “മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ അടുത്തിടെ വഷളായതിനെ തുടർന്നാണ് ഈ തീരുമാനം. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയും സുരക്ഷിതത്വവും വിസ് എയറിന്റെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുകയാണ്. കൂടാതെ, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് എയർലൈൻ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്”,എന്നും അധികൃതര്‍ അറിയിച്ചു.