യുവാവിന്റെ മരണത്തിൽ നിർണായകമായി 9 വയസുകാരന്റെ മൊഴി

അൽവാർ: മാതാവും വാടക കൊലയാളികളും ചേർന്ന് സ്വന്തം പിതാവിനെ കിടപ്പുമുറിയിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒൻപത് വയസുകാരന്റെ മൊഴി നിർണായകമായി . കുട്ടിയുടെ അമ്മയ്ക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് കണ്ടെത്തി. ഞെട്ടിക്കുന്ന കൊലപാതകം താൻ നേരിട്ട് കണ്ടുവെന്ന് കുട്ടി പൊലീസിനോട് വ്യക്തമാക്കി . ഉറക്കം നടിച്ച് കിടക്കുകയായിരുന്ന കുട്ടി ആദ്യം മുതൽ നടന്ന എല്ലാ സംഭവങ്ങളും വള്ളിപുള്ളിവിടാതെ പൊലീസിന് മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു.
രാജസ്ഥാനിലെ അൽവാറിൽ ജൂൺ അഞ്ചിനാണ് മാൻ സിങ് ജാദവ് എന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളോടും അയൽക്കാരോടും ഭാര്യ അനിത പറഞ്ഞത് ഭർത്താവിന് പെട്ടെന്ന് സുഖമില്ലാതായി മരിച്ചു എന്നാണ് . എന്നാൽ മാൻസിങിന്റെ സഹോദരൻ ബ്രിജേഷ് ജാദവ് നൽകിയ പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് സംഘം 48 മണിക്കൂറിനകം ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. മാൻ സിങിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഒൻപത് വയസുകാരനായ മകൻ പൊലീസിന് വിശദമായ മൊഴി നൽകി.