നിലമ്പൂരിൽ നാളെ കലാശക്കൊട്ട് ; എൽഡിഎഫിന്റെ മഹാകുടുംബ സദസുകൾ ഇന്ന്

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ നാളെ പരസ്യപ്രചരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊർജിത ശ്രമവുമായി മുന്നണികൾ. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരിൽ സജീവമാകും. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് ഇന്ന് മഹാകുടുംബസദസുകൾ ഉൾപ്പെടെ സംഘടിപ്പിക്കും.
കുടുംബ സദസിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ആര്യാടൻ ഷൗക്കത്തിനായി ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും. വൈകിയാണെങ്കിലും യൂസഫ് പഠാന്റെ വരവോടെ പി വി അൻവറിന്റെ ക്യാമ്പും ആവേശത്തിലാണ്. ചുങ്കത്തറ എടക്കര പഞ്ചായത്തുകളിൽ ആണ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം.