യുപിഐ പണമിടപാടുകളിൽ പുതിയ മാറ്റങ്ങള്‍ ഓഗസ്‌റ്റ് 1 മുതൽ

മുംബൈ: ഓഗസ്‌റ്റ് 1 മുതൽ യുപിഐ ഇടപാടുകളിൽ പുതിയ മാറ്റങ്ങള്‍ വരുന്നു .ഉപയോക്താൾക്ക് യുപിഐ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനാണ് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻ്റർഫേസിൽ (എപിഐ) പുതിയ പരിധികള്‍ നിശ്ചയിച്ചാണ് പുതിയ മാറ്റം.
ഉപയോക്താകൾക്ക് ഇനി ഒരു ദിവസം പരമാവധി 50 തവണ മാത്രമേ അവരുടെ ബാലൻസ് പരിശോധിക്കാൻ കഴിയൂ. ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉള്ള ഒരാളാണെങ്കിൽ അവർക്കും ഓരോ ആപ്പിലും 50 തവണ അവരുടെ ബാലൻസ് പരിശോധിക്കാം.അതേസമയം മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌ത അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കുന്നതിന് പ്രതിദിനം 25 തവണ എന്നതാണ് പരിധി. പീക്ക് സമയമായ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 9.30 മണി വരെയും ബാലൻസ് പരിശോധന നിരുത്സാഹപ്പെടുത്താനും യുപിഐ പ്ലാറ്റ്ഫോമുകളോട് എൻപിസിഐ ആവശ്യപ്പെടുന്നുണ്ട്.
സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റമെൻ്റ് പ്ലാൻ (SIP), ഒടിടി പേയ്‌മെൻ്റുകൾ പോലുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകൾ ഇനി മുതൽ പീക്ക് സമയമല്ലാത്തപ്പോൾ മാത്രമേ പ്രോസസ് ചെയ്യുകയുള്ളു.
ഓരോ ഇടപാടുകൾക്ക് ശേഷവും ബാലൻസ് അപ്‌ഡേറ്റുകൾ അയക്കാൻ ബാങ്കുകൾ നിർബന്ധിതരായിരിക്കും. അതിനാൽ ഉപയോക്താക്കൾക്ക് ഓരോ തവണയും നേരിട്ട് യുപിഐ പ്ലാറ്റ്‌ഫോമുകളിൽ ബാലൻസ് പരിശോധിക്കേണ്ട ആവശ്യം വരുന്നില്ല.
2025 ജൂലൈ 10 ന് പുറത്തിറക്കിയ എൻപിസിഐ സർക്കുലർ അനുസരിച്ച് ഓഗസ്‌റ്റ് 31 മുതൽ ഉപയോക്താക്കൾക്ക് എഫ്‌ഡികൾ, ഓഹരികൾ, ബോണ്ടുകൾ, സ്വർണം, സ്വത്ത്, വ്യക്തിഗത/വായ്‌പകൾ മുതലായവയുടെ പിന്തുണയുള്ള പ്രീ-സാങ്ക്ഷൻഡ് ക്രെഡിറ്റ് ലൈനുകൾ യുപിഐലേക്ക് ലിങ്ക് ചെയ്യാൻ അനുവാദമുണ്ടാകും.
ഉപയോക്താൾക്ക് P2P (വ്യക്തികൾ തമ്മിലുള്ള പണം കൈമാറൽ), P2PM (മർച്ചൻ്റ് പേയ്‌മെൻ്റ് ), യുപിഐ വഴി പണം പിൻവലിക്കൽ എന്നിവ നടത്താൻ കഴിയും. പേയ്‌മെൻ്റുകൾക്ക് 1 ലക്ഷം രൂപയും, പണം പിൻവലിക്കാൻ 10,000 രൂപയുമാണ് പരിധി. 20 P2P ട്രാൻസ്‌ഫറുകളാണ് പ്രതിദിനം നടത്താനാവുക.