നെന്മാറ ഇരട്ട കൊലപാതകം : ഇന്ന് കുറ്റപത്രം സമർപ്പിക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമര ഏക പ്രതിയായ കേസിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. 133 സാക്ഷികളാണ് പട്ടികയിലുള്ളത്. മുപ്പതിലേറെ അനുബന്ധ തെളിവുകളും ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാവും.
കൊലപാതകം നേരിട്ടു കണ്ട ഒരു വ്യക്തിയും സാക്ഷിപ്പട്ടികയിൽ ഉണ്ട്. ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യമൊഴിയും അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം തയ്യാറായിട്ട് രണ്ടാഴ്‌ച കഴിഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധനക്ക് വേണ്ടിയാണ് കുറ്റപത്രസമർപ്പണം വൈകിച്ചത്. ഇക്കഴിഞ്ഞ ജനുവരി 27നാണ് നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവർ കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുധാകരൻ്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ സമയത്താണ് ചെന്താമര കൂടുതൽ കൊലപാതകങ്ങൾ നടത്തിയത്.