നവീന്‍ ബാബുവിൻ്റെ മരണത്തില്‍CBI അന്വേഷണം ആവശ്യപ്പെട്ട്കുടുംബം സുപ്രീം കോടതിയില്‍

0

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി കുടുംബം. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഭാര്യ മഞ്ജുഷ ഹര്‍ജിയില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം ശരിയായ രീതിയിലല്ല നടത്തിയതെന്നായിരുന്നു  നവീൻ ബാബുവിന്‍റെ കുടുംബ0 ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഇൻക്വസ്റ്റ് റിപ്പോർട്ടിലെയും വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.അത്തരം സാഹചര്യം നിലവിലില്ലാ എന്നും ഹൈക്കോടതി പറഞ്ഞു.

പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണമാകും നടക്കുകയെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു.പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് ജില്ലാ കലക്‌ടറോട് ആവശ്യപ്പെട്ടെങ്കിലും   പരിഗണിച്ചില്ല. കഴുത്തില്‍ പാടുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ല. വിവരാവകാശ അപേക്ഷകള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. നിലവിലെ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തുന്നില്ലാ എന്നാൽ മറ്റൊരു അന്യേഷണ ഏജൻസി അന്വേഷിച്ചാൽ മാത്രമേ യഥാർത്ഥ വസ്‌തുത വെളിപ്പെടു എന്ന് കുടുംബം ആവർത്തിച്ച് പറയുന്നു.  .

പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നേരത്തെ കുറ്റപത്രം സമർപ്പിച്ചിച്ചെങ്കിലും അന്വേഷണത്തിൽ കുടുംബം അതൃപ്‌തിയിലായിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. മരണത്തിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നാണ് ഭാര്യ മഞ്ജുഷ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആരോപിച്ചത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന രീതിയിലാണ് അന്വേഷണം നടത്തിയതെന്നും മറ്റുള്ളവരുടെ പങ്കാളിത്തം അവഗണിച്ചതായും കുടുംബം പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം മുൻപ് പറഞ്ഞു. അതിന് പിന്നാലെ വന്ന പ്രത്യേക അന്വേഷണ സംഘവും കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കിയില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകൾ പ്രാഥമിക പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യത്യസ്‌തമല്ലെന്നും അവർ അവകാശപ്പെട്ടിരുന്നു.

166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ള കുറ്റപത്രത്തിൽ കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *