ബാലിയ്ക്ക് സമീപം അഗ്നിപര്‍വ്വത സ്ഫോടനം

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ അഗ്നിപര്‍വ്വത സ്ഫോടനം നടന്നു . മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കിയാണ് വീണ്ടും പൊട്ടിത്തെറിച്ചത്. ഇന്തോനേഷ്യയിലെ വ്യോമഗതാഗതം ഇതോടെ താറുമാറായി . ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:35 ന് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് എയർ ഇന്ത്യ, വിർജിൻ ഓസ്‌ട്രേലിയ, ജെറ്റ്‌സ്റ്റാർ, എയർ ന്യൂസിലൻഡ് എന്നിവയുടെ സർവീസുകൾ ഉൾപ്പെടെ ബാലിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മിക്കതും റദ്ദാക്കി . ദില്ലിയിൽ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനത്തിന് യാത്രാമധ്യേ തന്നെ തിരിച്ചുപോകാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു.
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പുകപടലം 11 കിലോമീറ്ററോളം ഉയർന്നുപൊങ്ങിയതാണ് വ്യോമഗതാഗതത്തെ ബാധിച്ചത്. ലെവോട്ടോബി അഗ്നിപർവ്വതത്തിൽ നിന്ന് 10,000 മീറ്റർ വരെ ഉയരത്തിൽ കട്ടിയുള്ള പുക ഉയര്‍ന്നതായി ഇന്തോനേഷ്യയിലെ അഗ്നിപർവ്വത ശാസ്ത്ര ഏജൻസി മുന്നറിയിപ്പ് നൽകി . നിരവധി ഗ്രാമങ്ങളിലേയ്ക്ക് ചാരവും മറ്റ് സ്ഫോടനാവശിഷ്ടങ്ങളും വീണതായാണ് നിലവിൽ ലഭിച്ച റിപ്പോര്‍ട്ട്. അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്ന് കുറഞ്ഞത് 7 കിലോ മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.