മൂന്നു സ്ത്രീകളെ വനത്തില്‍ കാണാതായി; വ്യാപക തിരച്ചില്‍ തുടരുന്നു

0

കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ തുടരുന്നു. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.പശുവിനെ തിരഞ്ഞ് ഇന്നലെയാണ് മൂന്ന് പേരും കാട്ടിലേക്ക് പോയത്. കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോൺ ഓഫായി. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇവർക്കായി രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ ആർ. സഞ്ജീവ്കുമാർ, കുട്ടംപുഴ സി.ഐ. പി.എ. ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ 15 പേർ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങൾ വനത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിൽ രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചിൽ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. വൈകിട്ട് അഞ്ചുമണിവരെ ഇവരുടെ ഫോണ്‍ റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ആനയടക്കം വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയാണ്. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങൾ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭർത്താവിനെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മായയുടെ കൈവശമുള്ള മൊബൈലിൽനിന്ന് വൈകീട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോൾ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകർ ഫോണിൽ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാൻ ഇവർക്ക് സാധിച്ചില്ല. തിരച്ചിൽ നടത്തിയ നാട്ടുകാരിൽ ഒരാൾ 5-ന് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ ബന്ധം നിലച്ചു. ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *