ഹാജിമാരെത്തി: തമ്പുകളുടെ താഴ്‎വാ‎രം ഉണര്‍ന്നു

0

ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) മിന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ) മിന്റെയും ത്യാഗസ്മരണകള്‍ അയവിറക്കി, അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മാതൃക പിന്തുടര്‍ന്ന്, ആത്മീയ ചൈതന്യം മുറുകെപ്പിടിച്ച്, നാഥാ നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ എത്തിയിരിക്കുന്നുവെന്ന ലബ്ബൈക്കയുടെ മന്ത്രധ്വനികള്‍ ഉരുവിട്ട് ജനലക്ഷങ്ങള്‍ തമ്പുകളുടെ നഗരിയായ മിനയിലെത്തിച്ചേര്‍ന്നു. ഹജ്ജ് കര്‍മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന്റെ മുന്നൊരുക്കങ്ങളാണ് ഹാജിമാര്‍ മിനായില്‍ നടത്തുന്നത്.

ദുല്‍ഹിജ്ജ മാസത്തിലെ എട്ടാം ദിനമായ ‘യൗമുത്തര്‍വിയ’ മുതലാണ് ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകുന്നത്. നീണ്ട ഒരു പകലും രാത്രിയും മനസ്സും ശരീരവും പ്രാര്‍ഥനാ വചസ്സുകളോടെ മിനായില്‍ രാപ്പാര്‍ത്ത്, യൗമുതര്‍വിയ ദിനത്തില്‍ ളുഹ്ര്‍, അസര്‍, മഗ്രിബ്, ഇഷാ, ദുല്‍-ഹജ്ജ് ഒമ്പതിലെ സുബ്ഹി നിസ്‌കാരങ്ങള്‍ മിനായില്‍ വച്ച് നിര്‍വഹിച്ച ശേഷം ദുല്‍ഹിജ്ജ ഒമ്പതിന് സുബ്ഹി നിസ്‌കാരത്തോടെ ഹാജിമാര്‍ അറഫ സംഗമത്തിനായി യാത്ര തിരിക്കും.

ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യ സ്ഥലങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് നിലവിലെ താപനില. കടുത്ത ചൂടില്‍ നിന്നും ആരോഗ്യത്തിനും സുരക്ഷക്കും മുഖ്യപരിഗണന നല്‍കണമെന്നും ആവശ്യത്തിന് ശുദ്ധജലം കുടിക്കാനും, നേരിട്ട് സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഹാജിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മക്ക അല്‍-മുക്കര്‍റമയ്ക്കും മുസ്ദലിഫയ്ക്കും ഇടയില്‍, മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും ഏഴു കിലോമീറ്റര്‍ വടക്കുകിഴക്കായാണ് മിന സ്ഥിതിചെയ്യുന്നത്. വടക്കും തെക്കും മലകളാല്‍ ചുറ്റപ്പെട്ട പുണ്യസ്ഥലത്തിന്റെ അതിരുകളുടെ ഭാഗമാണിത്. ഹജ്ജ് വേളയില്‍ ഒരാഴ്ച കാലം മാത്രമാണ് ഇവിടെ ജനവാസമുള്ളത്. ജംറത്തുല്‍ അല്‍-അഖ്ബ മുതല്‍, മുസ്ദലിഫയുടെ വാദി മുഹസ്സര്‍ വരെയുള്ള 20 ചതുരശ്ര കിലോമീറ്ററിലാണ് മിന സ്ഥിചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *