പാൽ വില വർദ്ധനവ് ഉടനെയില്ല

തിരുവനന്തപുരം: പാൽ വില വർധനയിൽ തീരുമാനം വിദഗ്‌ധ പഠനത്തിന് ശേഷമെന്ന് മിൽമ. വില വർധനവിനെ കുറിച്ചു പഠിക്കാൻ അഞ്ചംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ ഇന്ന് ചേർന്ന മിൽമയുടെ ഭരണസമിതി യോഗം തീരുമാനിച്ചെന്നും മിൽമ ചെയർമാൻ കെ എസ് മണിയുടെ ഓഫീസ് അറിയിച്ചു. അടുത്ത മാസം ചേരുന്ന മിൽമ ബോർഡ് യോഗത്തിൽ വിദഗ്‌ധ സമിതിയുടെ നിർദേശങ്ങൾ വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം. പാലിന് എത്ര വില കൂട്ടാനാകും, കർഷകരെ എങ്ങനെ സഹായിക്കാനാകും എന്നീ വിഷയങ്ങൾ സമിതി പഠിച്ച് തീരുമാനമെടുക്കും. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു. ആവശ്യം ശക്തമായതോടെ മിൽമ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരുന്നു. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. വലിയ തുക കൂട്ടില്ലെന്ന് പറയുമ്പോഴും 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും പാൽ വില. കാലിത്തീറ്റ സബ്സിഡി മൂന്ന് മേഖലാ യൂണിയൻ്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വിതരണം ചെയ്യും.