എച്ച്‌ഐവി ; പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധന ശക്തമാക്കി കുവൈത്ത്

കുവൈത്ത് : ചില രാജ്യങ്ങളിൽ എച്ച്‌ഐവി അണുബാധ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകർച്ചവ്യാധികൾ പ്രവേശിക്കാതിരിക്കാൻ ശക്തമായ ആരോഗ്യ പരിശോധനയും നിരീക്ഷണ നടപടികളും നടപ്പിലാക്കിയെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ പൊതു ആരോഗ്യകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മുൻതർ അൽ ഹസവിയുടെ നിർദേശപ്രകാരം, പ്രതിരോധ നടപടികൾ യാത്രക്കാർ കുവൈത്തിൽ എത്തുന്നതിന് മുമ്പേ ആരംഭിക്കും. വിദേശത്ത് അംഗീകൃത മെഡിക്കൽ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തുന്നതിനാണ് നിർദ്ദേശം നൽകിയത്.
കുവൈത്തിൽ പ്രവാസികൾക്ക് തൊഴിൽ വിസ ലഭിക്കാൻ രാജ്യത്ത് പ്രവേശിക്കുന്നതിനു മുമ്പ് അവരുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ കുവൈത്ത് കോൺസുലേറ്റുകൾ വഴിയോ എംബസികൾ വഴിയോ അംഗീകരിക്കപ്പെടണം. ഇതിനുശേഷം രാജ്യത്ത് എത്തുമ്പോൾ, താമസാനുമതിക്കായി വീണ്ടും ആരോഗ്യ പരിശോധന നിർബന്ധമാണ്. കുവൈത്തിൽ നിലവിലുള്ള ആരോഗ്യ നിയന്ത്രണ സംവിധാനം വളരെ കൃത്യവും സമഗ്രവുമാണെന്ന് ഡോ. അൽ ഹസവി വ്യക്തമാക്കി. രാജ്യത്തെ പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനായി വിദേശത്തുനിന്ന് വരുന്നവരുടെ ആരോഗ്യസ്ഥിതി നിർണയിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.