വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റവുമായി ഉത്തർപ്രദേശ്

ലക്നൗ: വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി ഉത്തർപ്രദേശ്. വധുവിന്റെയോ വരന്റെയോ ഭാഗത്ത് നിന്ന് ഏറ്റവും കുറഞ്ഞത് ഒരു ബന്ധുവെങ്കിലും ഇല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്നതാണ് പുതിയ നിയമം. അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പുതിയ മാറ്റം കൊണ്ട് വന്നത്. ഇത് സംബന്ധിയായ സർക്കുലർ ഇതിനോടകം സംസ്ഥാന സ്റ്റാംപ് വിഭാഗം ഇൻസ്പെക്ടർ ജനറൽ വിശദമാക്കി കഴിഞ്ഞു. വിവാഹ രജിസ്ട്രേഷനിൽ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്നാണ് യോഗി ആദിത്യനാഥ് വിശദമാക്കിയത്.
രക്ഷിതാവ്. സഹോദരങ്ങൾ, മാതാപിതാക്കളുടെ രക്ഷിതാക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾ ആരുടേയെങ്കിലും സാന്നിധ്യം വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി ആവശ്യമാണ്. മിശ്രവിവാഹങ്ങളും ഒളിച്ചോടിയുള്ള വിവാഹങ്ങൾക്കും ഈ തീരുമാനം വലിയ രീതിയിൽ ബാധിക്കും. ഗാസിയാബാദ് നടപടി ഒന്നുകൂടി ശക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാതാപിതാക്കൾ ജില്ലയിൽ സ്ഥിര താമസക്കാർ ആണെങ്കിൽ മാത്രമാണ് ഗാസിയാ ബാദിൽ വിവാഹം രജിസ്റ്റർ ചെയ്യാനാവുകയെന്നാണ് ഗാസിയാബാദ് സബ് രജിസ്ട്രാർ ഇതിനോടകം വിശദമാക്കിയത്.