3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
ആലപ്പുഴ : 2025 ജൂൺ 13ന് ദേശീയപാതയിലെ കരീലക്കുളങ്ങര രാമപുരം ഭാഗത്ത് വച്ച് പാഴ്സൽ ലോറിയിൽ നിന്ന് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതിയെ തമിഴ്നാട് പേരളത്ത് നിന്നും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തുള്ള ഒരു ജൂവലറിയിലേക്ക് കൊണ്ടുവന്ന പണമാണ് തമിഴ്നാട്ടിൽ നിന്നുള്ള സംഘം തട്ടിയെടുത്തത്. ഈ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ തമിഴ്നാട് തിരുവാരൂർ ജില്ല തിരുനെച്ചൂർ പെരളകം സ്വദേശി മണികണ്ഠൻ എന്നയാളെയാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സജീവ് ചെറിയാൻ്റെ നേതൃത്വത്തിൽ എസ് ഐ അഗസ്റ്റ്യൻ വർഗ്ഗീസ് , എഎസ്ഐ വിനോദ് വി.വി, സീനിയർ സീ പി ഒ മാരായ ജലീൽ, പ്രജിത്ത് എന്നിവർ ചേർന്ന് തമിഴ്നാട് പെരളകം എന്ന സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രതിയെ പിടികൂടുന്നതിനായി തമിഴ്നാട് പോലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ പേരളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോകുൽ കണ്ണൻ, എസ് ഐ ശരവണഭവകുമാർ, കോൺസ്റ്റബിൾ മഹേന്ദ്രൻ എന്നിവരുടെ കൂടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തുക തട്ടിയെടുത്ത ശേഷം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. 13 പേരടങ്ങുന്ന കവർച്ചാ സംഘത്തിലെ 7 പേരെ നേരത്തെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
