കരുനാഗപ്പള്ളിയിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

കരുനാഗപ്പള്ളി: യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ക്ലാപ്പന കോട്ടയ്ക്കുപുറം കുത്തോളിൽ പാടിറ്റത്തിൽ തുളസീധരൻ മകൻ വിപിൻ(24), ക്ലാപ്പന കോട്ടയ്ക്കകം മനയിൽ വടക്കതിൽ ചന്ദ്രൻ മകൻ സുധീഷ്(29) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കുലശേഖരപുരം സ്വദേശി വിഷ്ണുരാജ്(21) നെ മാരകായുധങ്ങളുപയോഗിച്ച് മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കുറ്റത്തിനാണ് ഇവർ പിടിയിലായത്. വിഷ്ണുരാജിന്റെ ബന്ധുവായ അരവിന്ദ് എന്ന യുവാവുമായി പ്രതികൾ ഉൾപ്പെട്ട സംഘത്തിനും ഉണ്ടായിരുന്ന മുൻവിരോധം നിമിത്തം കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെ കോട്ടക്കുപുറം അംബീരേത്ത് ക്ഷേത്രത്തിന് സമീപം മറ്റൊരു സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന വിഷ്ണുരാജിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
മർദ്ദനത്തിൽ വിഷ്ണുരാജിന്റെ തലയിലും കഴുത്തിലും മറ്റും ഗുരുതരമായ പരിക്കേറ്റിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ സംഭവശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പളളി പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ കണ്ണൻ, ഷാജിമോൻ, അബീഷ്, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.