കൊട്ടിയൂർ വൈശാഖോത്സവത്തിനു കാനന നടുവിൽ പർണ്ണശാലകൾ ഒരുങ്ങി

ബിജു.വി (എഡിറ്റർ)
വടക്കേ മലബാറിലെ ഒരു പ്രധാന ക്ഷേത്രമാണ് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍. ശബരിമല കഴിഞ്ഞാല്‍ ഉത്സവകാലത്ത് ഏറ്റവും കൂടുതല്‍ ഭക്തജനതിരക്ക് വര്‍ധിക്കുന്ന ക്ഷേത്രം കൂടിയാണിത്. മഴക്കാലത്താണ് കൊടിയൂരില്‍ ഉത്സവകാലം. ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയുള്ള 28 ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. അതിനെ മനുഷ്യരുടെ ഉത്സവമെന്നും ദേവന്‍മാരുടെ ഉത്സവമെന്നും പറഞ്ഞ് രണ്ടായി തിരിച്ചിട്ടുണ്ട്. ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാളു വരെ ദേവന്മാരുടെ ഉത്സവമാണ്. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവകാലവും. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കൊട്ടിയൂരിലെ ഉത്സവം. നെയ്യാട്ടത്തില്‍ തുടങ്ങി തൃക്കലശാട്ടില്‍ അവസാനിക്കുന്ന ഉത്സവം വൈശാഖ മഹോത്സവം എന്ന പേരിലാണ് അറിയപ്പെടുന്നത്. വലിയ ഗോപുരമോ നാലമ്പലമോ ശ്രീകോവിലോ ഇല്ലാതെ കാടിനുള്ളില്‍ കല്ലുകള്‍കൊണ്ട് കെട്ടിയുയര്‍ത്തിയ മണിത്തറയിലെ ‘കുഴി’ യിലാണ് മഹാദേവന്റെ പ്രതിഷ്ഠ.
കൊട്ടിയൂരിന്റെ ഐതിഹ്യം ഇങ്ങനെയാണ്. ദക്ഷന്റെ യാഗഭൂമിയായിരുന്നുവത്രെ ഇവിടം. തന്റെ സമ്മതപ്രകാരമല്ലാതെ പരമശിവനെ വിവാഹം ചെയ്ത പുത്രിയായ സതിയേയും ശിവനെയും അപമാനിക്കുക എന്ന ഉദ്ദേശത്തില്‍ സതിയുടെ പിതാവായ ദക്ഷന്‍ ഒരു യാഗം നടത്തി. ശിവനെയും സതിയെയും ഒഴികെ ലോകത്തെ എല്ലാവരെയും അദ്ദേഹം യാഗത്തിന് ക്ഷണിച്ചു. എന്നാല്‍, ശിവന്റെ വാക്കുകളെ അവഗണിച്ച് സതിദേവി യാഗത്തിന് എത്തി. ഈ യാഗഭൂമിയില്‍വച്ച് ശിവഭഗവാനെ ദക്ഷന്‍ അപമാനിച്ചു. ഇത് സഹിക്കവയ്യാതെ ദേവി യാഗാഗ്നിയില്‍ ജീവനൊടുക്കി. ഇതറിഞ്ഞ് കൈലാസത്തിലിരുന്ന ശിവന്‍ കോപിഷ്ഠനായി. കോപത്തിന്റെ ആധിക്യം മൂലം തന്റെ ജഡ പറിച്ച് നിലത്തടിച്ചു. ഇതില്‍ നിന്നും ഉഗ്രരൂപിയായ വീരഭദ്രന്‍ ജനിച്ചു.
ശിവന്റെ ജഡയില്‍ നിന്നും രൂപംകൊണ്ട വീരഭദ്രന്‍ യാഗഭൂമിയിലെത്തി. അവിടെ അക്രമം അഴിച്ചുവിട്ട വീരഭദ്രന്‍ യാഗശാലയിലുണ്ടായിരുന്നവരെ അക്രമിക്കുകയും അവിടെ മുഴുവനായി തകര്‍ക്കുകയും ചെയ്തു. കൂടാതെ ശിവന്റെ ഇഷ്ടം നിറവേറ്റാനായി വീരഭദ്രന്‍ ദക്ഷന്റെ ശിരസ്സ് അറത്തെടുക്കുകയും ചെയ്തു. പിന്നീട് ശിവന്‍ താണ്ഡവ നൃത്തമാടിയ സമയത്ത് ദക്ഷന്റെ തല ചിന്നിച്ചിതറി പോവുകയും ചെയ്തുവത്രെ. ബ്രഹ്‌മാവിന്റെ പുത്രനായ ദക്ഷനെ പുനര്‍ജീവിപ്പിക്കുവാന്‍ വിഷ്ണുവും ബ്രഹ്‌മാവും ഇന്ദ്രനും ഉള്‍പ്പെടെയുള്ള ദേവീദേവഗണങ്ങള്‍ ശിവന്റെ അടുത്തെത്തി. അവരുടെ അഭ്യര്‍ഥന മാനിച്ച ശിവന്‍ ശാന്തമായി ദക്ഷനെ പുനര്‍ജീവിപ്പിച്ചു. തല ചിന്നിച്ചിതറി പോയിരുന്നതിനാല്‍ ആടിന്റെ ചല ചേര്‍ത്തുവെച്ചാണ് ജീവന്‍ നല്കിയത്. പിന്നീട് യാഗം മുടങ്ങിയ ഭൂമിയില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നുവന്നു. ശിവന്റെ സാന്നിധ്യമായി കണ്ട് അതിനെയാണ് ഇവിടെ ആരാധിക്കുന്നത്. ഇതുതന്നെയാണ് ഉത്സവത്തിനു പിന്നിലുള്ള ഐതിഹ്യവും.
യാഗം മുടങ്ങിയതിനെ തുടര്‍ന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരിടമായി ഇത് മാറി. കാലങ്ങള്‍ പോയപ്പോള്‍ ഇവിടം ഒരു കൊടുംകാടായി മാറി. ഒരിക്കല്‍ അമ്പിന് മൂര്‍ച്ച കൂട്ടാനായി ഇവിടെ എത്തിയ കുറിച്യ സമുദായത്തില്‍പ്പെട്ട ഒരു യുവാവ് അവിടെ കണ്ട കല്ലില്‍ അമ്പ് ഉരച്ചപ്പോള്‍ കല്ലില്‍ നിന്നും രക്തം വന്നുവത്രെ. ഇത് ശിവസാന്നിധ്യമാണെന്നു മനസ്സിലാക്കിയ അവിടെയുള്ള പടിഞ്ഞീറ്റ നമ്പൂതിരി കൂവ ഇലയില്‍ കലശമാടി. പിന്നീട് വൈശാഖോത്സവം ആരംഭിച്ചതും എല്ലാത്തിനും അതിന്റേതായ ചിട്ടകള്‍ ഉണ്ടാക്കി ക്രമീകരിച്ചതും ശങ്കരാചാര്യര്‍ ആണെന്നാണ് വിശ്വാസം.
വയനാട് ജില്ലയോട് ചേര്‍ന്നു കിടക്കുന്ന കൊട്ടിയൂരില്‍ അക്കരെ കൊട്ടിയൂര്‍ എന്നും ഇക്കരെ കൊട്ടിയൂര്‍ എന്നും പറഞ്ഞ് രണ്ട് ക്ഷേത്രങ്ങളാണുള്ളത്. വളപട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ ഈ രണ്ടു ക്ഷേത്രങ്ങളെയും ചുറ്റിയാണ് ഒഴുകുന്നത്. ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിക്കുന്നു എന്നും പറയാം. പുഴയുടെ തെക്കുഭാഗത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രവും വടക്കു ഭാഗത്ത് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവം നടക്കുന്നത് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലാണ്. അക്കരെ കൊട്ടിയൂരില്‍ ഉത്സവം നടക്കുന്നിടത്തോളം സമയം ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകളും മറ്റും ഉണ്ടാവില്ല.
ജൂണ്‍ രണ്ടിന് നീരെഴുന്നെള്ളത്ത് നടക്കും. 2025 ലെ വൈശാഖോത്സവം ആരംഭിക്കുന്നത് ജൂണ്‍ 8നാണ്, അന്ന് നെയ്യാട്ടം നടക്കും. ജൂണ്‍ 9ന് ഭണ്ഡാരം എഴുന്നെള്ളത്ത്, 15ന് തിരുവോണം ആരാധന, 17ന് ഇളനീര്‍വെപ്പ്, 18ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20ന് രേവതി ആരാധന, 24ന് രോഹിണി ആരാധന, 26ന് തിരുവാതിര ചതുശ്ശതം, 27ന് പുണര്‍തം ചതുശ്ശതം, 28ന് ആയില്യം ചതുശ്ശതം, 30ന് മകം കലം വരവ്, ജൂലൈ 3ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ. ജൂലൈ 4ന് തൃക്കലശാട്ടോടെ ഈ വര്‍ഷത്തെ വൈശാഖോത്സവത്തിന് സമാപനമാകും.
വൈവിധ്യമാര്‍ന്ന പല ആചാരങ്ങളും പിന്തുടരുന്ന കൊട്ടിയൂരിലെ ഉത്സവ സമയത്തെ പൂജകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഒരിക്കലും പൂര്‍ത്തിയാകില്ല. 28 ദിവസം നീണ്ടു നില്‍ക്കുന്ന വൈശാഖോത്സവം അവസാനിക്കുമ്പോഴേക്കും പൂജകള്‍ മുഴുവനായും തീരാന്‍ പാടില്ലത്രെ. അങ്ങനെ ഓരോ കൊല്ലവും ബാക്കിയായ പൂജകളില്‍ നിന്നാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഉത്സവം ആരംഭിക്കുന്നത്. കണ്ണൂര്‍ ജില്ലയിലാണ് കൊട്ടിയൂര്‍. തലശേരിയില്‍ നിന്ന് 64കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് കൂത്തുപറമ്പ് വഴിയും കോഴിക്കോടു നിന്ന് മാനന്തവാടി വഴിയും കൊട്ടിയൂരെത്താം.