കൊല്ലം സിറ്റി സൈബർ സെല്ലിന് അഭിമാനനിമിഷം : നഷ്ടപ്പെട്ടുപോയ 25 ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി

കൊല്ലം : മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടുപോയതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇരുപത്തിയഞ്ചോളം പരാതികളില്‍ ഫോണുകള്‍ കണ്ടെത്തി കൊല്ലം സിറ്റി സൈബര്‍ പോലീസ് വിഭാഗം ഉടമസ്ഥര്‍ക്ക് കൈമാറി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളാണ് സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി സിറ്റി പോലീസ് ഓഫീസില്‍ വച്ച് കൈമാറിയത്. നഷ്ടപ്പെട്ട ഫോണുകളില്‍ കേരളത്തില്‍ ഉപയോഗിച്ചു വന്നിരുന്നവ കൂടാതെ ഒട്ടേറെ ഫോണുകള്‍ കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഈ ഫോണുകള്‍ ഉപയോഗിച്ച് വന്ന ആളുകളുമായി കൊല്ലം സിറ്റി സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെട്ടാണ് ഫോണുകള്‍ തിരിച്ചുപിടിച്ചത്.
ഫോണുകള്‍ തിരികെ നല്‍കുവാന്‍ വിമുഖത കാട്ടിയ വ്യക്തികളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ചെന്ന് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം സിറ്റി ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ പോലീസ് അസ്സിസ്റ്റന്‍സ് കമ്മീഷണര്‍ നസീര്‍.എ നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ് ന്റെ നിര്‍ദ്ദേശാനുസരണം സിറ്റി സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ഷാന്‍, പോലീസ് ഉദ്യോഗസ്ഥരായ പ്രതാപ്, ഹരികുമാര്‍, ജിജോ, വിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തിയത്. കണ്ടെത്തിയതില്‍ ഫോണുകളില്‍ കൊല്ലം സന്ദര്‍ശനത്തിനിടെ ഫോണ്‍ നഷ്ടപ്പെട്ടുപോയ തമിഴ്‌നാട് സ്വദേശികളുടെ ഫോണുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു.
മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കറ്റ് സിം കാര്‍ഡ് എടുത്തു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. പരാതിയുടെ രസീത് ഉപയോഗിച്ചു സി.ഇ.ഐ.ആര്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്താല്‍ ഫോണ്‍ ബ്ലോക്ക് ആകും. ബ്ലോക്കായ ഫോണില്‍ ആരെങ്കിലും സിം കാര്‍ഡ് ഇട്ടാല്‍ ഫോണ്‍ പൊലീസ് നിരീക്ഷണത്തിലാകും