കേരളാ പോലീസ് എന്ന സുമ്മാവാ…
കണ്ണൂർ : കൊലപാതകേസ്സിൽ ജാമ്യം എടുത്ത് മുങ്ങിയ പ്രതിയെ ബംഗാളിലെത്തി പൊക്കി കേരളാ പോലീസ്. സഹപ്രവർത്തകനായ തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റിട്ട കേസിലെ പ്രതിയെയാണ് ഇരിക്കൂർ പോലീസ് ബംഗാളിലെത്തി അതിസാഹസികമായി പിടികൂടിയത്. പരേഷ് നാഥ് മണ്ഡൽ എന്നയാളെയാണ് പോലീസ് പിടികൂടിയത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. ബംഗാൾ മുർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്‌ലാമിനെ (26) പരേഷ് നാഥ് മണ്ഡലും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ജൂണിലായിരുന്നു സംഭവം. ജൂൺ 28-ന് സഹോദരനെ കാണാനില്ലെന്ന് കാണിച്ച് അഷിക്കുലിന്റെ സഹോദരൻ പരാതി നൽകി. അതിനിടെയാണ് പരേഷിനെയും ഗണേഷ് എന്ന സുഹൃത്തിനെയും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്റ്റംബറിലാണ് അഷിക്കുലിന്റെ മൃതദേഹം കണ്ടെത്തിയത്.
പെരുവളത്ത് പറമ്പ് കുട്ടാവ് ജംഗ്ഷനിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ബാത്ത്‌റൂമിൽ മൃതദേഹം കുഴിച്ചുമൂടി മുകളിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. കൊല നടന്ന ദിവസം അഷിക്കുലും പരേഷ് നാഥും ഗണേഷും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു. അഷിക്കുലിന്റെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഇരുവരും ചേർന്ന് വീടിന്റെ മുകൾനിലയിൽ കൊണ്ടുപോയി കഴുഞ്ഞ് ഞെരിച്ചും തലയ്ക്കടിച്ചും കൊല്ലുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
റിമാൻഡിയാ പരേഷ് നാഥ് മണ്ഡൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ബംഗാളിലുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് എ എസ് ഐ സദാനന്ദന്റെ നേതൃത്വത്തിൽ ബംഗാളിലെത്തിയ പൊലീസ് സംഘം വ്യാഴാഴ്ച്ചയോടെ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
