കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജാമ്യം: വിധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി∙ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജാമ്യം നൽകിയ വിധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തൂഗുദീപയ്ക്ക് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയുടെ വിമർശനം. ജുഡീഷ്യൽ അധികാരത്തെ വിവേകരഹിതമായി ഉപയോഗിച്ചുള്ള വിധിയായിരുന്നു കർണാടക ഹൈക്കോടതിയുടേതെന്ന് സുപ്രീംകോടതി പറഞ്ഞു.
‘‘ലളിതമായി ചിന്തിച്ചാൽ തന്നെ ഏഴു പ്രതികളെയും കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ. കുറ്റവിമുക്തരാക്കിയോ കുറ്റക്കാരാക്കിയോ ഉള്ള വിധി ഞങ്ങൾ പ്രഖ്യാപിക്കാൻ പോകുന്നില്ല. ഹൈക്കോടതി വിധി പ്രഖ്യാപിച്ച രീതി. മറ്റെല്ലാ ജാമ്യാപേക്ഷകളിലും ഈ രീതിയിൽ തന്നെയാണോ ഹൈക്കോടതി വിധി പറയുന്നത്? ഹൈക്കോടതിയുടെ ഈ സമീപനമാണ് ഞങ്ങളെ അലട്ടുന്നത്. ഏതുരീതിയിലാണ് ജാമ്യാപേക്ഷ കൈകാര്യം ചെയ്തതെന്ന് നോക്കൂ.ഒരു സെഷൻസ് ജഡ്ജിയാണ് ഇത്തരം തെറ്റു ചെയ്തതെങ്കിൽ മനസ്സിലാക്കാം. ഇത് പ്രഥമദൃഷ്ട്യാ ജുഡീഷ്യൽ അധികാരത്തിന്റെ വിവേകരഹിതമായ ഉപയോഗമാണ്.’’–സുപ്രീംകോടതി പറഞ്ഞു. ഇതാണോ ഒരു ഹൈക്കോടതി ജഡ്ജിയുടെ ധാരണ ? അതുകൂടാതെ കൊലക്കുറ്റവുമായി ബന്ധപ്പെട്ടല്ല അറസ്റ്റെന്നും വിധിയുടെ ഒടുവിൽ പറഞ്ഞിരിക്കുന്നു.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചതിന് രേണുകസ്വാമി എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതാണ് ദർശനെതിരെയുള്ള കേസ്. കർണാടക ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.