ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി വെച്ച് കൈലാഷ് , ബിജെപിയിൽ ചേർന്നു .

ന്യുഡൽഹി: ഡല്‍ഹി മന്ത്രിയും, ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കൈലാഷ് ഗെഹ്ലോത്ത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു . ‘ആപ്പ് ‘ മന്ത്രിസഭയില്‍ ഗതാഗതം, ഐ ടി, വനിതാശിശുക്ഷേമ മന്ത്രിയായിരുന്നു.ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചത്. രാജിക്കാര്യം വ്യക്തമാക്കി അദ്ദേഹം പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും കത്ത് നല്‍കിയിരുന്നു . ലജ്ജാകരമായ നിരവധി വിവാദങ്ങള്‍ ഉണ്ടെന്നും ഇപ്പോഴും ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നുവെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹി സര്‍ക്കാര്‍ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടാന്‍ വിനിയോഗിക്കുന്നതിനാല്‍ ഡല്‍ഹിക്ക് യഥാര്‍ത്ഥ പുരോഗത്തിഉണ്ടാകില്ലെന്ന് വ്യക്തമായെന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. അതിനാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവെക്കുന്നുവെന്നാണ് കെജ്‌രിവാളിന് അയച്ച കത്തില്‍ അദ്ദേഹം പറയുന്നത്.
‘‘അദ്ദേഹം സ്വതന്ത്രനാണ്, താൽപര്യമുള്ള എവിടെ വേണമെങ്കിലും പോകാം’’ എന്നായിരുന്നു പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെയും ആദായനികുതി വകുപ്പിൻ്റെയും റെയ്ഡുകൾക്ക് ശേഷം സമ്മർദത്തിനിരയായ ഗഹ്‌ലോട്ടിന് പാർട്ടി വിടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമ്മർദം ചെലുത്തി തങ്ങളുടെ നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആപ്പ് നേതാക്കൾ ആരോപിച്ചു.