JSK സിനിമാ വിവാദം: സെൻസർ ബോർഡിനെതിരെ സമരത്തിനൊരുങ്ങി സിനിമാ പ്രവർത്തകർ

എറണാകുളം: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള (JSK) സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സെൻസർ ബോർഡ് നടപടിക്കെതിരെ പ്രതിഷേധം അറിയിക്കാന്‍ തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്ന് ഫെഫ്‌ക. സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിലാണെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.അസാധാരണ സെൻസർഷിപ്പിനെതിരെയാണ് സിനിമാ സംഘടനകൾ ഒരുമിച്ച് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.
ഫെഫ്‌കയും താര സംഘടന ‘അമ്മ’ യും നിർമ്മാതാക്കളുടെ സംഘടനയും സമരത്തിൽ പങ്കാളികളാകും. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സെൻസർ ബോർഡ് കാണിക്കുന്നതെന്ന് സംശയിക്കുന്നതായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സെൻസർ ബോർഡ് നിലപാടിനെതിരെ നിയമപരമായി നീങ്ങുന്നതിനായി എല്ലാ സിനിമാ സംഘടനകളുമായി സംസാരിച്ചിട്ടുണ്ട്. റിവൈസിങ് കമ്മറ്റി സിനിമ കണ്ടിട്ടും ഇതു വരെ രേഖാമൂലം അറിയിപ്പ് നിർമ്മാതാക്കൾക്ക് കിട്ടിയിട്ടില്ല. കഥാ പാത്രത്തിൻ്റെ പേര് മാറ്റണം എന്ന് മാത്രമാണ് സെൻസർ ബോർഡ് പറയുന്നത്. ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്ന രീതിയാണ് സെൻസർ ബോർഡ് കാണിക്കുന്നത് . JSK എന്ന സിനിമയ്ക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ലെന്നും സിനിമ മേഖലയ്ക്കു വേണ്ടിയുള്ളതാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഒരു സിനിമയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല ഇത്, സിനിമാ രംഗത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണ്. സിനിമയ്ക്ക് പുറത്തും തുറന്ന സംവാദം ഉണ്ടാകണം. സെൻസറിങ് മാനദണങ്ങൾ യുക്തി രഹിതമായി കമ്മറ്റി വ്യാഖ്യാനിക്കുകയാണ്. സെൻസർ ബോർഡിന്‍റെ യുക്തിരാഹിത്യം ഞെട്ടിപ്പിക്കുന്നതാണ്. ആശാൻ്റെ സീത ഇന്നും നമ്മളോട് സംസാരിക്കുന്നുണ്ട്. ആ സീതയെ നിശബ്ദയാക്കാനാണ് ശ്രമിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി.
സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിലപാട്. മതവികാരം വ്രണപ്പെടുമെന്നാണ് സെൻസർ ബോർഡിന്‍റെ റിവൈസ് കമ്മിറ്റിയുടെ വിലയിരുത്തൽ. മതസ്‌പർദ്ധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാനകി എന്ന പേര് മാറ്റണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടുവെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയെന്ന സിനിമയിലെ അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന ജാനകി എന്ന പ്രധാന കഥാപാത്രത്തിന്‍റെ പേര് മാറ്റാൻ നിർമ്മാതാക്കൾ തയ്യാറല്ല.
സെൻസർ ബോർഡിൻ്റെ സാക്ഷ്യപത്രം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൻ്റെ നിർമാണക്കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചു. ജാനകി എന്ന പേര് പൊതുവായി എവിടെയും ഉപയോഗിക്കുന്നതാണെന്ന് കോടതി സെൻസർ ബോർഡിനോട് പറഞ്ഞു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള നിർമ്മാണക്കമ്പനിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം .കേസ് വീണ്ടും തിങ്കളാഴച ഹൈക്കോടതി പരിഗണിക്കും.