വിദേശ വനിതയുടെ തുടയിൽ ജഗന്നാഥ ടാറ്റൂ : വൻ പ്രതിഷേധം

ഭുവനേശ്വര്‍: വിദേശ വനിതയുടെ തുടയിൽ ജഗന്നാഥ ടാറ്റൂ ചെയ്‌ത സംഭവത്തില്‍ ഒഡിഷയിൽ വൻ പ്രതിഷേധം. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു സേന അംഗങ്ങൾ രംഗത്തെത്തി. സംഭവത്തില്‍ സംഘടന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ സഹീദ് നഗർ പൊലീസ് ബിഎൻഎസ് സെക്ഷൻ 299 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ടാറ്റൂ സ്റ്റുഡിയോ ഉടമ റോക്കി രഞ്ജൻ ബിസോയിയും ടാറ്റൂ ആര്‍ട്ടിസ്റ്റിനേയും അറസ്റ്റ് ചെയ്യുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ട്. ഒരു വിദേശി തന്‍റെ തുടയിൽ ഭഗവാൻ ജഗന്നാഥന്‍റെ ചിത്രം പച്ചകുത്തിയതായി സോഷ്യൽ മീഡിയ വഴി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്നും അതു വലിയ വേദനയാണ് ഉണ്ടാക്കിയതെന്നും പരാതിക്കാരനായ സുബ്രത് മൊഹന്തി പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ സ്റ്റുഡിയോ അടച്ച് പൂട്ടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
“ഇത് ഞങ്ങളുടെ വിശ്വാസത്തോടുള്ള അപമാനമാണ്. ആരാണ് അവൾക്ക് ഇത് ചെയ്യാൻ അവകാശം നൽകിയത്?. ഭഗവാൻ ജഗന്നാഥനെ ഇങ്ങനെ പച്ചകുത്തുന്നത് സ്വീകാര്യമല്ല”- സാമൂഹിക പ്രവർത്തക ബിന്ദുജ ഉപാധ്യായ പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാനത്ത് വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിദേശ വനിതയും ടാറ്റൂ സ്റ്റുഡിയോ ഉടമയും ക്ഷമാപണം നടത്തിയിരുന്നു. “ഭഗവാൻ ജഗന്നാഥന്‍റെ ആത്മാർത്ഥ ഭക്തയാണ് ഞാൻ. ഭഗവാനെതിരെ അനാദരവ് കാണിക്കാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.
ഞാൻ ഒരു തെറ്റ് ചെയ്‌തു, അതിൽ ഞാൻ വളരെയധികം ഖേദിക്കുന്നു. ടാറ്റൂ ഉടൻ നീക്കം ചെയ്യും. എന്‍റെ തെറ്റിന് ദയവായി എന്നോട് ക്ഷമിക്കൂ” – സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ വിദേശ വനിത പറഞ്ഞു.
“ഒരു വിദേശ വനിത ഞങ്ങളുടെ സ്റ്റുഡിയോയിൽ വന്ന് ഭഗവാൻ ജഗന്നാഥനോടുള്ള തന്‍റെ ആരാധന പ്രകടിപ്പിച്ചു. ഒരു എൻജിഒയിൽ ജോലി ചെയ്യുന്നതിനാൽ, ടാറ്റൂ ചെയ്യാൻ അനുവാദമില്ലെന്ന് അവർ പറഞ്ഞു. അതിനാൽ ‘എല്ലാ ദിവസവും ഭഗവാനെ കാണാൻ കഴിയുന്ന തരത്തിൽ’ ഒരു സ്വകാര്യ സ്ഥലത്ത് ടാറ്റൂ കുത്തണമെന്ന് അവർ നിർബന്ധിച്ചു.