വാർത്ത വായിക്കുന്നതിനിടെ ഇറാൻ്റെ ഔദ്യോഗിക ചാനലിനുനേരെ ഇസ്രയേൽ ആക്രമണം

തെഹ്റാൻ: ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെ ഐആർഐബി ചാനൽ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ആക്രമണമുണ്ടായതിന്റെയും പൊടിപടലങ്ങൾ രൂപപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാർത്ത അവതാരകയായ സഹാർ ഇമാമി വാർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഐആർഐബി ചാനൽ സംപ്രേഷണം പുനരാരംഭിച്ചതായും വിവരമുണ്ട്. ഇനിയും ആക്രമിക്കൂവെന്ന് ചാനലിൻ്റെ റിപ്പോർട്ടർ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് സംപ്രേഷണം തുടങ്ങിയത്. തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്‌റാനില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്