പകുതിവിലത്തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ച്ന് കൈമാറി

തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി . എറണാകുളം ക്രൈബ്രാഞ്ച് യൂണിറ്റ് എസ്‌പി ടിപി സോജനാണ് അന്യേഷണ ചുമതല .ADGP മേൽനോട്ടം വഹിക്കും .സംഘത്തിൽ DYSPമാർ ഉൾപ്പടെ 81പേരുണ്ടായിരിക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം.
സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്‍റെ സംഘടനയിൽ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
പാതിവില തട്ടിപ്പ് കേസിൽ പണം പറ്റിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം നടത്തും. തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടോയെന്നറിയാനാണ് അന്വേഷണം നടത്തുന്നത്. പാതിവില തട്ടിപ്പിൽ ഒരോ ദിവസം കഴിയുന്തോറും പരാതികളുടെ എണ്ണം കൂടി വരികയാണ്. അതേസമയം, കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഫ്ലാറ്റിലും ഓഫീസിലും തെളിവെടുപ്പ് നടത്തി.
കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ അനന്തു താമസിച്ചിരുന്ന ഫ്ലാറ്റിലും പനമ്പിളളി നഗറിലെയും കളമശ്ശേരിയിലെയും ഓഫീസുകളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കേസിലെ പ്രതിയായ അനന്തുകൃഷ്ണന്‍റെ ഭൂമി ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസ് തേടിയിട്ടുണ്ട്. ഭൂമി വാങ്ങിക്കൂട്ടിയതിന്‍റെ രേഖകൾ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇടുക്കിയിലും കോട്ടയത്തുമായി അഞ്ചിടങ്ങളിലാണ് അനന്തു ഭൂമി വാങ്ങിയത്. ബിനാമി ഇടപാടുകൾ നടന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.അനന്തു വാങ്ങി കൂട്ടിയ സ്ഥലങ്ങളില്‍ അനന്തുവിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് അനന്തു പണം അയച്ചിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ നേതാക്കള്‍ക്ക് തട്ടിപ്പുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.