ചോദ്യം ചെയ്യൽ തുടരുന്നു : ഗോവിന്ദച്ചാമി ജയിലഴി മുറിച്ചത് ഒന്നരമാസം കൊണ്ട്

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് എടുത്തത് ജയിലിലെ വർക്ക് ഷോപ്പിൽനിന്നാണ് എന്ന് ചോദ്യം ചെയ്യലിൽ ഗോവിന്ദച്ചാമി സമ്മതിച്ചു. പാടുകൾ അറിയാതിരിക്കാൻ തുണികൊണ്ട് മറച്ചു.
ജയിലിലെ 10-ാo ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. 2 കമ്പികൾ മുറിച്ചാണ് ജയിൽ ചാടിയത്. ച്ചാമിയെ പാർപ്പിച്ചിരുന്ന ബ്ലോക്കിൻ്റെ ഒരുഭാഗത്ത് റിമാൻഡ് തടവുകാരുണ്ട്. തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്.ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് വിവരം.
ജയിലിൽ പാലും വെള്ളവും മറ്റും കൊണ്ടുവരുന്ന കന്നാസുകൾ കൂട്ടിവെച്ചാണ് ആദ്യമതിൽ ചാടി കടന്നത്. തുടർന്ന് കൈക്കലാക്കിയ തുണികൾ കൂട്ടിക്കെട്ടി കയറു രൂപത്തിൽ ആക്കി വലിയ മതിൽ കടന്നു. ഫെൻസിംഗ് ലൈനിന്റെ തൂണിലാണ് തുണി കെട്ടിയത്. ദേശീയപാതയിൽ നിന്നും 10 മീറ്റർ ഉള്ളിലുള്ള ഭാഗത്താണ് പുറത്തുചാടിയത്. തുടർന്ന് റോഡിലേക്ക് ഇറങ്ങി കണ്ണൂർ ഭാഗത്തേക്ക് നടന്നു. നാലു കിലോമീറ്റർ സഞ്ചരിച്ച് തളാപ്പിൽ എത്തി.
ഇതിനിടെ വഴിയാത്രക്കാരൻ ഗോവിന്ദച്ചാമിയെ കണ്ടു തിരിച്ചറിഞ്ഞു. ഗോവിന്ദച്ചാമി എന്ന് വിളിച്ചപ്പോൾ ഓടി. തൊട്ടടുത്ത മതിൽ ചാടി കടന്ന് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. കാടുപിടിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉള്ളിലേക്ക് കടന്ന് ഒളിച്ചിരുന്നു. ദൃക്സാക്ഷി പോലീസിൽ വിവരം അറിയിച്ച് പോലീസ് എത്തി പരിശോധന തുടങ്ങിയപ്പോൾ അവിടെ നിന്ന് മാറി. തൊട്ടടുത്തുള്ള കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പുറകിൽ എത്തി. ഇവിടം നാട്ടുകാരും പോലീസും വളഞ്ഞതോടെ കിണറ്റിലേക്ക് ചാടി ഒളിഞ്ഞിരുന്നു. .ഇന്ന് രാവിലെ നാലരയോടെ ജയിൽ ചാടിയ ചാമിയെ മണിക്കൂറുകൾക്കുള്ളിലാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുന്നത്.
ഗോവിന്ദച്ചാമിയെ കണ്ണൂരിൽ നിന്നും മാറ്റി വിയ്യൂര്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാനാണ് പോലീസ് ആലോചന.
ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഇന്ന് പുലർച്ചെ ജയിൽ ചാടിയത് . തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തിയപ്പോൾ ആദ്യം പോലീസ് നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പറഞ്ഞത്. അപ്പോഴേക്കും സ്ഥലത്ത് നാട്ടുകാർ ഓടികൂടിയിരുന്നു.പിന്നീടാണ് പോലീസ് വാർത്ത സ്ഥിരീകരിച്ചത്.