ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്ത്’; യുക്രൈൻ സന്ദർശനത്തിനിടെ സെലൻസ്‌കിയോട് മോദി

0

കീവ് : ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോടാണ് മോദിയുടെ പ്രതികരണം. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും ഒപ്പമുണ്ടാകുമെന്നുമുള്ള ഉറപ്പും മോദി നല്‍കി. സോവിയറ്റ് യൂണിയനില്‍നിന്ന് 1991-ല്‍ യുക്രൈന്‍ സ്വതന്ത്രമായശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്.

ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായം വേണമെങ്കിലും നിങ്ങളോടൊപ്പം നില്‍ക്കുമെന്ന ഉറപ്പ് നല്‍കുന്നു. രണ്ടടി മുന്നിലുണ്ടാകും.-മോദി പറഞ്ഞു. ഇന്ത്യ യുക്രൈന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും എല്ലാവരും യു.എന്നിന്റെ ഉടമ്പടികള്‍ തുല്യമായി ബഹുമാനിക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കി പറഞ്ഞു.

നേരത്തേ യുക്രൈനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ മോദി ആദരമര്‍പ്പിച്ചിരുന്നു. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ സാര്‍വത്രികമാണെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയേകുന്നതാണെന്നും മോദി എക്സില്‍ കുറിച്ചു.10 മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം എല്ലാ ലോകനേതാക്കളും പോളണ്ടില്‍ ഇറങ്ങി ട്രെയിന്‍മാര്‍ഗമാണ് യുക്രൈനിലേക്ക് പോകുന്നത്.

ട്രെയിനിറങ്ങിയ മോദി ആദ്യം ഹോട്ടലിലേക്കാണ് പോയത്. യുക്രൈനിലെ ഇന്ത്യന്‍ സമൂഹം ഹോട്ടലില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതില്‍ സെലന്‍സ്‌കിയടക്കമുള്ള പശ്ചാത്യ രാജ്യനേതാക്കള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രൈനിലെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *