ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം

0

നാഗ്‌പൂര്‍: ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരും അക്‌സര്‍ പട്ടേലും നേടിയ അര്‍ദ്ധ സെഞ്ച്വറികള്‍ നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പരയിലെ ആദ്യമത്സരം സ്വന്തമാക്കിയത്.സ്‌കോര്‍ ഇംഗ്ലണ്ട് 47.4 ഓവറില്‍ 248ന് ഓള്‍ ഔട്ട്. ഇന്ത്യ 38.4 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 251. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.96 പന്തില്‍ നിന്ന് 14 ഫോറുകളോടെ 87 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യന്‍ ബാറ്റര്‍മാരിലെ ടോപ്‌സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 36 പന്തില്‍ നിന്ന് ഒന്‍പത് ഫോറും രണ്ട് സിക്‌സറുകളും അടക്കം 59 റണ്‍സടിച്ചു. അക്‌സര്‍ പട്ടേല്‍ 47 പന്തില്‍ നിന്ന് ആറു ഫോറും ഒരു സിക്‌സറുമടക്കം 52 റണ്‍സും നേടി.

ഇംഗ്ലണ്ടിന്‍റെ 249 റണ്‍സെന്ന വിജയലക്ഷ്യം 39-ാം ഓവറില്‍ ഇന്ത്യ മറികടന്നു. യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായിരുന്ു മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ അഞ്ചാം ഓവറില്‍ പതിനഞ്ച് റണ്‍സെടുത്ത ജയ്‌സ്വാളിനെ ജൊഫ്രെ ആര്‍ച്ചര്‍ പുറത്താക്കി. തൊട്ടുപിന്നാലെ രണ്ട് റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും മടങ്ങി.എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് നേടിയ 94 റണ്‍സിന്‍റെ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമായി. 16ാം ഓവറില്‍ 59 റണ്‍സെടുത്ത് ശ്രേയസ് അയ്യര്‍ പുറത്തായി.

പിന്നാലെ എത്തിയ അക്‌സര്‍ പട്ടേലും ഗില്ലിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. നാലാം വിക്കറ്റില്‍ 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.34-ാം ഓവറില്‍ 52 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ ആദില്‍ റാഷിദിന്‍റെ പന്തില്‍ ബൗള്‍ഡായി. പിന്നാലെ കെ എല്‍ രാഹുലും രണ്ട് റണ്‍സെടുത്ത് മടങ്ങി.

36-ാം ഓവറില്‍ 87റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലും ഒന്‍പത് റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും 12 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് ഫിനിഷ് ചെയ്‌തു.

ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മഹ്‌മൂദും ആദില്‍ റാഷിദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ ഔട്ടായി. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ ടോപ്‌ സ്‌കോറര്‍. 51 റണ്‍സുമായി ജേക്കബ് ബെത്തല്‍, 43 റണ്‍സുമായി ഫില്‍ സാള്‍ട്ട് എന്നിവരും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.

ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യവിക്കറ്റില്‍ ഓപ്പര്‍മാരായ ഫില്‍സാള്‍ഡും ബെന്‍ ഡക്കറ്റും 75 റണ്‍സ് നേടി. 8.5 ഓവറില്‍ ഫില്‍ സാള്‍ട്ട് റണ്‍ ഔട്ടായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ എത്തി. തൊട്ടടുത്ത ഓവറില്‍ ബെന്‍ ഡക്കറ്റിനെ ഹര്‍ഷിത് റാണയും തിരിച്ചയച്ചു. യശസ്വി ജയ്‌സ്വാളിന്‍റെ ക്യാച്ചിലാണ് ബെന്‍ ഡക്കറ്റ് പുറത്തായത്. പിന്നാലെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീണു. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും ജേക്കബ് ബെത്തലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നിന്നു. ഇരുവരും അര്‍ദ്ധ സെഞ്ച്വറികള്‍ നേടി.

67 പന്തില്‍ നാലു ഫോറുകളുമായാണ് ജോസ്‌ബട്‌ലര്‍ 52 റണ്‍സെടുത്തത്. 64 പന്തില്‍ നിന്ന് മൂന്ന് ഫോറുകളും ഒരു സിക്‌സുമടക്കം ജേക്കബ് ബെത്തല്‍ 51 റണ്ണെടുത്തു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

അരങ്ങേറ്റ മത്സരത്തില്‍ ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
കാല്‍മുട്ടിലെ പരിക്ക് മൂലം വിരാട് കൊഹ്‌ലി ഇല്ലാതെയാണ് ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് ഇദ്ദേഹത്തിന് വലത് കാല്‍മുട്ടിന് പരിക്കേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *