ഐ-പാകിലെ പരിശോധ സർക്കാരും മമത ബാനർജിയും ചേര്‍ന്ന് തടസപ്പെടുത്തി

കൊല്‍ക്കത്ത: ഐ- പാക് പരിശോധന തടഞ്ഞ സംഭവത്തില്‍ സുപ്രീംകോടതിയെ സമീപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐ-പാക് കൽക്കരി കുംഭകോണ കേസിലെ അന്വേഷണം പശ്ചിമ ബംഗാൾ സർക്കാർ മമത ബാനർജിയുടെ നേതൃത്വത്തിൽ ഉദ്ദേശപൂർവം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് ഇഡി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അന്വേഷണ ഏജൻസിയായ ഇഡിക്ക് നീതിപൂർവവും സ്വതന്ത്രവുമായ അന്വേഷണം നടത്താനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഇഡി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തി. തന്റെ വാദം കേൾക്കാതെ യാതൊരു ഉത്തരവുമിറക്കരുതെന്ന് ആവശ്യപ്പെട്ട് മമത ബാനർജി തടസ ഹർജി സമർപ്പിച്ചു. സുപ്രീംകോടതിയിലും കൊൽക്കത്ത ഹൈക്കോടതിയിലുമാണ് ഇവർ ഹർജി നൽകിയത്. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ഭരണഘടനാപരമായ അധികാരപരിധി ലംഘിച്ചാണ് ഇഡി നടപടികൾ സ്വീകരിക്കുന്നതെന്നും മമതയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസന്വേഷണത്തിന്റെ ഭാഗമായാണ് ഐ-പാക് ഓഫീസിൽ റെയ്ഡ് നടത്തിയതെന്ന് ഇഡി നേരത്തെ വിശദീകരിച്ചിരുന്നു. കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം ഐ-പാക്കിലേക്ക് കൈമാറിയതായി പ്രാഥമിക തെളിവുകൾ ലഭിച്ചതായും ഇഡി അവകാശപ്പെട്ടു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റെയ്ഡ് തടഞ്ഞുവെന്ന ആരോപണവുമായി ഇഡി നേരത്തെ കൊൽക്കത്ത ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലേക്കും എത്തിച്ചിരിക്കുന്നത്.
