“കേസിനെപ്പറ്റി തനിക്ക് ബേജാറില്ല, ലഭിച്ചത് കള്ളപ്പണമല്ല”; മാസപ്പടി കേസിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസല്ലേയെന്നും കോടതിയില്ലേയെന്നും വരട്ടെ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിൽ അത്ര ഗൗരവം കാണുന്നില്ല. കേസിനെപ്പറ്റി തനിക്ക് ബേജാറില്ലെന്നും മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.
ബിനീഷ് കോടിയേരിയുടെ കേസിന് മാസപ്പടി ആരോപണവുമായി താരതമ്യമില്ല. ആ കേസിൽ കോടിയേരിയുടെ പേരില്ല, ഈ കേസിൽ എൻ്റെ പേര് ഉണ്ട്. അത് പാർട്ടി തിരിച്ചറിഞ്ഞ് ശരിയായ നിലപാട് എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് തന്നെ ബാധിക്കുന്ന കാര്യമല്ല. കോടതിയിലുള്ള കേസ് അല്ലേ, അതെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് അദേഹം പറഞ്ഞു.കേസ് കോടതിയിൽ അല്ലേ നിങ്ങളുടെ മുന്നിലല്ല പറയേണ്ടത്. നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്. അത് അധികം വേഗത്തിൽ കിട്ടുന്നതല്ലെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതിയും ജി എസ് ടിയും നൽകിയതാണ്. അതെല്ലാം മറച്ച് വച്ചല്ലേ പറയുന്നത്. അത് അത്ര പെട്ടെന്ന് തീരില്ലെന്ന് അദേഹം പറഞ്ഞു. തന്റെ രാജി മോഹിച്ച് നിൽക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.