നടുറോഡിലിട്ട് വയറിൽ ചവിട്ടി, സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചു; ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത

ഹൈദരാബാദ് : ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതി ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശി ശബാന പർവീണിനെയാണ് ഭർത്താവ് മുഹമ്മദ് ബർസത്ത് ക്രൂരമായി ആക്രമിച്ചത്.നാല് മാസം ഗർഭിണിയാണ് ശബാന. ശബാനക്ക് വയ്യാതെ ആയതിനെ തുടർന്ന് മാർച്ച് 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 1-ന് രാത്രി ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഇവർ തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് വഴിയിൽ വെച്ച് ബർസാത് ശബാനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ മരിച്ചെന്ന് കരുതി ബർസത് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. പോലിസാണ് ശബാനയെ ആശുപത്രിയിൽ എത്തിച്ചത്.ശബാനയും ബർസത്തും തമ്മിൽ വഴക്ക് പതിവെന്ന് അയൽക്കാർ പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം, പ്രണയ വിവാഹം ആയിരുന്നു. അച്ഛനമ്മമാർ ഉള്ള വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നത് ശബാന കാരണമാണ് എന്ന് ബർസാത് ആരോപിക്കുമായിരുന്നു. ക്രൂരമായി മർദിച്ച സംഭവത്തിൽ രക്ഷപ്പെട്ട ഭർത്താവിനെ ഗച്ചിബൗളി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതി പൈശാചികമായ ആക്രമണത്തിൻ്റെ CCTV ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.