മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

0
VEENA SHON

എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം മറുപടി നൽകാനാണ് നിർദേശം.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. എസ്എഫ്ഐഒ റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രിയുടെ മകൾ വീണ, സിഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവരെ കേസിൽ കക്ഷി ചേർക്കാൻ കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു.
മാസപ്പടി കേസിൽ കമ്പനി നിയമപ്രകാരം മാത്രമാണ് അന്വേഷണം നടന്നതെന്നും, കള്ളപ്പണ നിരോധന നിയമം, അഴിമതി നിയമം എന്നിവയനുസരിച്ചും അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജനപ്രാതിനിധ്യ നിയമമനുസരിച്ച് രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണം. അതിനാൽ സിബിഐ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകണമെന്നാണ് ഷോൺ ജോർജിൻ്റെ ഹർജിയിലെ ആവശ്യം.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ സ്ഥാപനം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് “മാസപ്പടി” എന്ന പേരിൽ പണം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തലോടെയാണ് വിവാദം ആരംഭിക്കുന്നത്. യാതൊരു സേവനവും നൽകാതെയാണ് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു ആരോപണം. തുടർന്ന് ഇത് സംബന്ധിച്ച് എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

നേരത്തെ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി വന്നെങ്കിലും, മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തള്ളിപ്പോയിരുന്നു. പിന്നീട് എസ്എഫ്ഐഒ റിപ്പോർടിൻ്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയത്.നോട്ടിസ് ലഭിച്ച സാഹചര്യത്തിൽ വീണ വിജയനും സിഎംആർഎൽ ഉദ്യോഗസ്ഥരും ഒരു മാസത്തിനകം കോടതിക്ക് മറുപടി നൽകേണ്ടതുണ്ട്.

ഹൈക്കോടതിയുടെ തുടർനടപടികൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *