പശുവിനെയും കിടാവിനെയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി

ആലപ്പുഴ: അനാഥാലയമായ സ്നേഹധാരയിൽ നിന്ന് കഴിഞ്ഞ 25ന് കാണാതായ പശുവിനെയും കിടാവിനെയും മോഷ്ടിച്ച കേസിലെ പ്രതിയാണ് പോലീസ് പിടിയിലായത്. അരീക്കര സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (54) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. സ്നേഹധാരയിലെ മുൻ അന്തേവാസിയായിരുന്നു പ്രതിയായ സന്തോഷ് . പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്നേഹധാര അധികൃതർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു .
മോഷണം നടത്തിയത് പണത്തിന്റെ ആവശ്യം വന്നപ്പോഴാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു . മോഷ്ടിച്ച പശുവിനെ കിടങ്ങന്നൂർ ഭാഗത്താണ് വിറ്റതെന്നും പ്രതി മൊഴി നൽകിയിരുന്നു . പശുവിനും കിടാവിനുമായി ഏകദേശം അൻപതിനായിരം രൂപ വിലവരുമെന്ന് പൊലീസ് വിശദമാക്കി . പശുവിനെയും കിടാവിനെയും വാങ്ങിയ കിടങ്ങന്നൂർ ഭാഗത്തുള്ള കച്ചവടക്കാരിൽ നിന്നും വീണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.