മത്സ്യ-മാംസാദികൾ ഭക്ഷിക്കുന്നവരായിരുന്നു ബ്രാഹ്മണർ : വിവാദ പരാമർശവുമായി എസ്എൻഡിപി കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് സുശീലൻ

കരുനാഗപ്പള്ളി : ആര്യന്മാർ വരുന്നതിന് മുൻപും ബുദ്ധമത വിശ്വാസികൾ വരുന്നതിനുമുമ്പും മത്സ്യ മാംസാദികൾ ഭക്ഷിക്കുന്നവരായിരുന്നു ബ്രാഹ്മണരെന്നു എസ്എൻഡിപി കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് സുശീലൻ അഭിപ്രായപ്പെട്ടു. ചരിത്രം പഠിച്ചാൽ അതു മനസ്സിലാകുമെന്നും പിന്നീട് അവർ മാറി ദൈവത്തിന്റെ പ്രതിപുരുഷന്മാരായെന്നും എല്ലാം ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായി ക്ഷേത്ര കരയോഗങ്ങൾ ഉണ്ടാക്കി ഭൂമിയെല്ലാം ക്ഷേത്രത്തിന്റെ വകയാക്കി ഈ രാജ്യത്ത് ജനങ്ങളെയെല്ലാം അടിമകളെ പോലെയാക്കി ഒരു സംവിധാനമുണ്ടാക്കിയെടുതട്ടെന്ന് സുശീലൻ പറഞ്ഞു. മഹാരാജക്കന്മാർക്ക് നോട്ടടി ഒന്നുമില്ലായിരുന്നുയെന്നും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പറഞ്ഞതുപോലെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിവിധ നിലവറകളിൽ ഇരിക്കുന്ന സ്വത്തുക്കളെടുത്ത് കേരളത്തിന്റെ പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഏതു രാഷ്ട്രീയക്കാർ ഭരണത്തിൽ വന്നാലും ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ബ്രാഹ്മണനേക്കാൾ തന്ത്രവിദ്യകൾ അറിയാവുന്ന മറ്റു സമുദായക്കാർ ഇന്റർവ്യൂകളിൽ പാസായാൽ പോലും ബ്രാഹ്മണർക്ക് അല്ലാതെ മറ്റാർക്കും നിലവിലെ സർക്കാർ പോലും സ്ഥാനം നൽകുന്നില്ലെന്നും സർവ്വമത സമ്മേളനങ്ങൾ കൂടുന്നതുപോലെ സർവ്വ രാഷ്ട്രീയ സമ്മേളനങ്ങൾ കൂടണമെന്നും സുശീലൻ കൂട്ടിച്ചേർത്തു. കരുനാഗപ്പള്ളി കല്ലേലിഭാഗത്ത് എസ്എൻഡിപി ശാഖയുടെ (6416) ഗുരു മന്ദിരത്തിന്റെ കല്ലടിയിൽ കർമ്മത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന വേദിയിലാണ് കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് സുശീലൻ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചത്.
ലജ്ജാകരവും അപലനീയവുമാണെന്ന് ബ്രാഹ്മണ സഭയുടെ ഉപസഭ പ്രസിഡണ്ട്
എസ്എൻഡിപി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റിന്റെ ബ്രാഹ്മണരെയും ബ്രാഹ്മണ സംസ്കാരത്തെയും തേജോവധം ചെയ്യുന്ന പ്രസ്താവന പ്രാചീനകാലം മുതൽ ഹിന്ദു സംസ്കാരത്തോടുള്ള അവഹേളനയ്ക്കും ബ്രാഹ്മണ സംസ്കാരത്തെയും ബ്രാഹ്മണരെയും സമൂഹത്തിൽ താഴ്ത്തി കെട്ടുന്നതിനുള്ള അത്യന്തം ലജ്ജാകരവും അപലനീയവുമാണെന്ന് ബ്രാഹ്മണ സഭയുടെ കരുനാഗപ്പള്ളി ഉപസഭ പ്രസിഡണ്ട് അഡ്വക്കേറ്റ് ബാലസുബ്രഹ്മണ്യം പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ചു