എംവി വാൻഹായ് 503 കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നു ; 18 പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കേരളതീരത്തിനടുത്ത് അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന അറിയിച്ചു . കപ്പൽ ഒഴുകി നടക്കുന്ന നിലയിലാണ് എന്ന് നാവികസേന വ്യക്തമാക്കി. കപ്പലിലെ തീ അണയ്ക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്.ഇന്ത്യ സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതലയുള്ളത്. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍,ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരാണ് കപ്പലിൽ ഉള്ളത്.
അപകടത്തിൽ കടലിൽ ചാടിയ 22 പേരിൽ 18 പേരെ രക്ഷപ്പെടുത്തിയിട്ടിട്ടുണ്ട്. നാല് പേരെ കാണാതായി. മ്യാന്മാര്‍ ഇന്തോനേഷ്യൻ പൗരന്മാരേയാണ് കാണാതായിരിക്കുന്നത് . രക്ഷപ്പെടുത്തിയ 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കണ്ടെയ്നറുകളിൽ എന്തുണ്ടെന്ന വിവരം നിലിവൽ കമ്പനികൾ നല്കിയിട്ടില്ല. വായു സ്പര്‍ഷം കൊണ്ടും ഘര്‍ഷണം കൊണ്ടും തീപിടിക്കുന്ന വസ്തുക്കളുണ്ടെന്നാണ് വിരവമെന്നും നാവികസേന പറഞ്ഞു . രക്ഷാ ദൗത്യത്തിന് കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. ഐസിജിഎസ് രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകൾ അപകട സ്ഥലത്തെത്തി. രക്ഷാ ദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലിലെ തീയണയ്ക്കാനും ഊര്‍ജിത ശ്രമം തുടരുകയാണ്.