നടൻ ഉണ്ണി മുകുന്ദനെതിരായ മുൻകൂർ ജാമ്യ ഹർജി കോടതി തീർപ്പാക്കി

കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിലാണ് നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി തീർപ്പാക്കിയത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി പരഞ്ഞു . നേരത്തെ, കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് ഉണ്ണി മുകുന്ദൻ പരാതി നൽകിയത്.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ മാനേജർ വിപിൻ കുമാറും പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും അറിയാമെന്നും തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചതെന്നും വിപിൻ പറഞ്ഞു . നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജറിന്റെ പരാതി. മർദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് നിലവിൽ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് ചുമത്തി കേസെടുത്തിരിക്കുന്നത്.