സാഹിത്യ അക്കാദമി അവാർഡിന്റെ നിറവിൽ ദുർഗ്ഗാപ്രസാദ്

മാന്നാർ: കേരള സാഹിത്യ അക്കാദമി 2024 യുവ കവിതാ അവാർഡിന്റെ നിറവിലാണ് ബുധനൂർ നെല്ലൂർ വീട്ടിൽ ഭാസ്ക്കരക്കുറുപ്പിന്റെയും നിർമ്മലാദേവിയുടെയും മകനായ ദുർഗ്ഗാപ്രസാദ്. ജൻമനാടായ ബുധനൂരിലെ കടമ്പൂര് അച്ചാങ്കര പാലം ഇതിവൃത്തമാക്കിയ കവിതയുൾപ്പെടെയുള്ള ‘രാത്രിയിൽ അച്ചാങ്കര’ എന്ന കവിതാ സമാഹരത്തിനാണ് ദുർഗ്ഗാപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ യുവ കവിതാ പുരസ്കാരം ലഭിച്ചത്. രാത്രിയിൽ അച്ചാങ്കര, ബലൂൺ രൂപാന്തരണം, പ്രേതശല്യം, വെള്ളത്തിലാശാൻ, കടൽക്കിനാക്കൾ, കാണാതായ കിളികൾ തുടങ്ങി സ്ഥലവും കാലവും ഓർമ്മയും പകർന്ന ഭയത്തിൻ്റെ നിഴൽപ്പാടുകൾ വീണ
44 കവിതകളുടെ സമാഹാരമാണ് ‘രാത്രിയിൽ അച്ചാങ്കര’. പഴമയുടെ സങ്കേതങ്ങളെ പുതുമയിലേക്ക് വിന്യസിച്ച നാട്ടുപദങ്ങളും ശൈലിയും വൃത്തവുമെല്ലാം നിറച്ച് ഭാവപ്രകാശനത്തെ സുതാര്യമാക്കുന്ന കവിതാ സമാഹരത്തിന്റെ പ്രസാധകർ ഡി.സി ബുക്സ് ആണ്. അവതാരിക: അമ്മു ദീപ.
വെളിച്ചമില്ലാത്ത അച്ചാങ്കര പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവപ്പെട്ട ചിന്തകളുടെ ആവിഷ്ക്കാരമാണ് രാത്രിയിൽ അച്ചാങ്കരയിലൂടെ കവി വരച്ചുകാട്ടുന്നത്. അച്ചാങ്കരയുടെ നിഗൂഢതകൾക്കുമേൽ പുഞ്ചിരി തൂകുന്ന വെളിച്ചവുമായി ദീർഘഗാത്രനാം വൈദ്യുതി പോസ്റ്റു വന്നെങ്കിലും, പാലം കടക്കുമ്പോൾ മൃതിയെക്കടന്ന പോലത്ഭുതം, എന്നും രാത്രി സഞ്ചരിപ്പവർക്കെല്ലാം എന്ന് ഭീതിദമായ ഓർമ്മയുടെ ശേഷിപ്പുകൾ, ഭീതിയുടെ ആദിമ വന്യതകൾ വർത്തമാനത്തിലേക്കു നീട്ടി വയ്ക്കുന്നു. ഭീതിയുടെ രാഷ്ട്രീയം പറയാതെ പറയുകയായ് ഈ കവിതയിലൂടെ ദുർഗ്ഗാ പ്രസാദ്.
എട്ട് വർഷമായി മലയാളത്തിലെ വിവിധ ആനുകാലികങ്ങളിൽ എഴുതി വരുന്ന ദുർഗ്ഗാപ്രസാദിന്റെ ആദ്യ കവിതാ സമാഹരമാണ് ‘രാത്രിയിൽ അച്ചാങ്കര’.
2021ലെ കുരുത്തോല യുവ കവിതാ പുരസ്ക്കാരം, പട്ടാമ്പി ഗവ.സംസ്കൃത കോളേജും മലയാളനാടും ചേർന്ന് നൽകുന്ന കവിതയുടെ കാർണിവൽ യുവകവിതാ പുരസ്കാരം, മുട്ടത്ത് സുധാകരൻ സ്മാരക പുരസ്കാരം, 2024 ലെ ഒ.എൻ.വി യുവ പുരസ്കാരം, വൈലോപ്പിള്ളി കവിതാ പുരസ്കാരം എന്നിവയും ഈ യുവ സാഹ്യത്യകാരന് ലഭിച്ചിട്ടുണ്ട്.
ബുധനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പടിച്ചിറങ്ങി ചെങ്ങന്നൂർ ഐ.ടി.ഐ, ഗവ.പോളിടെക്നിക് കോട്ടയം എന്നിവിടങ്ങളിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസം നേടിയ ശേഷം കോയമ്പത്തൂരിലും ബംഗളുരുവിലും ജോലികൾ ചെയ്തെങ്കിലും എഴുത്തിൽ സജീവമായതോടെ നാട്ടിൽ മടങ്ങിയെത്തി. കവി രതീഷ് പാണ്ടനാടുമായി ചേർന്ന് പൊയസ്ട്രീറ്റ് എന്ന കവിതാവതരണ ബാൻഡിലൂടെ കേരളത്തിലെ നിരവധി സമരവേദികളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. ജ്യോതി ഏക സഹോദരിയാണ്.