ഡോൾഫിൻ രതീഷ്: സാഹസികതയുടെ വന്യ സൗന്ദര്യം.

സാഹസികതയെന്നത് ജനിതകപരമായി മനുഷ്യനിൽ ഉൾച്ചേർന്നിരിക്കുന്ന ഒരു ഘടകം തന്നെയാണ്.കീഴടങ്ങിയും സമരസപ്പെട്ടും പോരടിച്ചും അതിജീവിച്ചും ഇത്രത്തോളമെത്തിയ മനുഷ്യന്റെ സാഹസികമായ അഭിവാഞ്ച കേവലം വിനോദപരമായ ഒന്നായി കരുതാനാവില്ല. ആ സാഹസികത ഓരോ മനുഷ്യരിലും അന്തർലീനമായിരിക്കുന്നു.പ്രതികൂലമായ ജീവിതസാഹചര്യങ്ങളിൽ അവയെ തരണം ചെയ്യാൻ നൈസർഗ്ഗികമായ ആ സാഹസികത അവനെ പ്രാപ്തനാക്കുന്നു. സാഹസിക വിനോദങ്ങളിൽ ഭാഗഭാക്കാകാനും സാക്ഷിയാകാനും എല്ലാത്തരം മനുഷ്യരും ആഗ്രഹിക്കുന്നത് ജനിതപരമായ ആ സ്വാധീനം ഒന്ന് കൊണ്ട് മാത്രമാണ്.അത് കൊണ്ട് തന്നെയാണ് സാഹസികമായ കായിക വിനോദങ്ങൾക്കും ലോകത്തെമ്പാടും പ്രാധാന്യമുള്ളതും, സാഹസിക കായികതാരങ്ങൾ കൊണ്ടാടപ്പെടുന്നതും . മറ്റുള്ള കായിക വിനോദങ്ങൾ പോലെയല്ല അഡ്വെഞ്ചർ സ്പോർട്സ്.കൂടുതൽ കായികക്ഷമതയും കൂടുതൽ പരിശീലനവും കൂടുതൽ അപകട സാധ്യതയും കൂടുതൽ സാമ്പത്തികവും ആവശ്യപ്പെടുന്നതാണ് അത്.കേവലമായ വ്യക്തിപരിശീലനം കൊണ്ട് മാത്രം അഡ്വെഞ്ചർ സ്പോർട്സിൽ ഉന്നതങ്ങളിൽ ഒരാൾക്ക് എത്തിച്ചേരാനാകില്ല. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഔദ്യോഗിക നിയമസംവിധാനങ്ങളുടെയും സാമ്പത്തിക പിന്തുണ നൽകാൻ കഴിയുന്ന സ്പോൺസർമാരുടെയും കായികപ്രേമികളായ ജനങ്ങളുടെയും നിർലോഭമായ പ്രോത്സാഹനം ഉണ്ടെങ്കിൽ മാത്രമേ ഒരു സാഹസിക കായിക താരത്തിന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകൂ.എന്നാൽ അതിനൊരപവാദമായി, എല്ലാത്തരം പ്രതിസന്ധികളോടും പൊരുതി കയ്യും കാലും കെട്ടിയുള്ള സാഹസിക നീന്തലിൽ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി കായികതാരമാണ് ഡോൾഫിൻ രതീഷ് എന്നറിയപ്പെടുന്ന രതീഷ്.
കേരളത്തിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാടെന്ന തീരദേശ ഗ്രാമത്തിൽ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ഡോൾഫിൻ രതീഷ്,തന്റെ പൂർവികരെ പോലെ ലോകത്തിലെ ഏറ്റവും സാഹസികഉപജീവനത്തിൽ നിന്നാർജ്ജിച്ച ജനിതകപരമായ ധൈര്യത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ നീന്തലിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്നു. നീന്തലിനോടുള്ള താല്പര്യവും സാഹസികതയോടുള്ള അഭിവാഞ്ചയും നീന്തലിൽ തന്നെ വ്യത്യസ്തത തേടാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് കൈ-കാൽ കെട്ടി നീന്താൻ ആരംഭിച്ചത് .ഒരു അക്കാദമിയുടെയും സഹായമില്ലാതെ ആലപ്പാടിന്റെ പടിഞ്ഞാറു വശം സ്ഥിതി ചെയ്യുന്ന അറബിക്കടലിലും കിഴക്ക് വശം സ്ഥിതി ചെയ്യുന്ന TS കനാലിലും നീന്തിപഠിച്ചതിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും അറബി കടലിൽ കയ്യും കാലും കെട്ടി നീന്തി 2008 വർഷം ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ സ്ഥാനം നേടുകയും തുടർന്ന് രണ്ടാം വർഷം തന്റെ തന്നെ റിക്കോർഡ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ പത്ത് വര്‍ഷമായി കൊല്ലം ബീച്ചിൽ ലൈഫ് ഗാര്‍ഡ് ആയി പ്രവര്‍ത്തിയെടുത്ത് വരുന്ന ഡോൾഫിൻ രതീഷിന്, നീന്തലിലുള്ള തന്റെ പ്രാഗത്ഭ്യം കടലിലകപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് സഹായകകരമായിട്ടുണ്ട്. ഡോൾഫിൻ രതീഷിന്റെ അവസരോചിതമായ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ച് വന്നവരിൽ നിരവധി വിദേശികളും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ സേവന സന്നദ്ധതയും ജോലിയോടുള്ള ആത്മാര്‍ഥതയും കണക്കിലെടുത്ത് കേരള സര്‍ക്കാർ ഏര്‍പ്പെടുത്തിയ ടൂറിസം അവാര്‍ഡായ ‘BEST LIFE GUARD’ അവാര്‍ഡ് 2012 ല്‍ ലഭിക്കുകയുണ്ടായി.
അതിരാവിലെ തുടങ്ങുന്ന അതികഠിനമായ പരിശീലനവും ദിവസേനയുള്ള 20 മുതല്‍ 30 കിലോമീറ്റര്‍ വരെയുള്ള നീന്തലുമാണ് രതീഷിനെ ലോകത്തിലെ തന്നെ സവിശേഷമായ ഇത്തരം ഒരു നീന്തല്‍ രീതിയില്‍ പ്രാപ്തനാക്കുന്നത്. കയ്യും കാലും കെട്ടി ഇംഗ്ലീഷ് ചാനല്‍ നീന്തുകയെന്ന തന്റെ ലക്ഷ്യത്തിന് വേണ്ടിയാണ് രതീഷ് നിലവില്‍ കഠിന പരിശീലനം തുടരുന്നത്. നീന്തലിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കെല്ലാം ഉപരിയായി സാഹസികമായ ഈയൊരു നീന്തല്‍ രീതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അപകടം തന്നെയാണ് അതിനെ ഏറെ വ്യത്യസ്തമാക്കുന്നത്. സാധാരണ നീന്തല്‍ രീതികള്‍ക്കും നിയമങ്ങള്‍ക്കും ഉള്ളില്‍ നിന്നും നീന്തലില്‍ ഉന്നത വിജയങ്ങള്‍ നേടിയ അന്താരാഷ്‌ട്ര നീന്തല്‍ താരങ്ങളുമായും മറ്റും രതീഷിനെയും രതീഷിന്റെ നീന്തലിനെയും താരതമ്യം ചെയ്യാനാവില്ല.മൈക്കള്‍ ഫെല്‍പ്സ്നെ പോലെയോ റയാന്‍ ലോച്ചേയെ പോലെയോ ,മാര്‍ക്ക് സ്പിറ്റ്സ്നെ പോലെയോ സീലെബ് ഡ്രെസ്സലിനെ പോലെയോ എന്ന് വിശേഷിപ്പിക്കുന്നതിനേ ക്കാൾ അനന്യസാധാരണമായ തന്റെ നീന്തൽ രംഗത്ത് പൂർവസൂരികളുടെ മാതൃകയില്ലാതെ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചു നിലകൊള്ളാൻ തന്നെയാകും രതീഷിനും താൽപ്പര്യം. നീന്തലിലെ വന്യമായ സ്വാതന്ത്ര്യവും സൗന്ദര്യവുമാണ് രതീഷിന്റെ ഓരോ പ്രകടനവും.കായലെന്നോ കടലെന്നോ വ്യത്യാസമില്ലാതെ ആ വന്യതയെ ആസ്വദിച്ചു കൊണ്ടും ആ സാഹസികതയുടെ ലഹരി കാഴ്ചക്കാർക്ക് നൽകിക്കൊണ്ടുമാണ് അയാൾ തന്റെ പ്രകടനങ്ങൾ നടത്തുന്നത്.
ഒരു സുപ്രഭാതത്തിൽ നീന്തൽ താരമായി മാറിയ ആളല്ല രതീഷ്.ഓർമ്മ വെച്ച നാൾ മുതൽ കായലും കടലും അതിരിട്ട തന്റെ ഗ്രാമത്തിലെ ജലാശയങ്ങളിലും മറ്റും കളിച്ചു വളർന്ന രതീഷിന്,മുതിർന്ന സഹോദരന്മാരും അയൽപക്കത്തെ ചേട്ടന്മാരും കായലിലും മറ്റും നീന്തി രസിക്കുന്നത് കണ്ട് നീന്തലിലോട് ഭ്രാന്തമായ അഭിനിവേശം തോന്നുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ നീന്തലിൽ വൈദഗ്ധ്യം നേടുകയും ചെയ്തു.അയാൾ നീന്തലിൽ സാധ്യമായ മെയ്വഴക്കത്തോടെ അഭ്യാസങ്ങൾ ചെയ്ത് വരവെയാണ്,കടലിൽ ഡോൾഫിൻ നീന്തുന്നത് നിരീക്ഷിക്കുന്നതും ആ രീതിയോട് താൽപ്പര്യം തോന്നുന്നതും. ഡോൾഫിന്റെ നീന്തൽ മാതൃകയിൽ നീന്തുന്നതിന് സ്വതന്ത്രമായ കൈകാലുകൾ തടസ്സമാണെന്ന് അയാൾ മനസ്സിലാക്കി. അങ്ങനെയാണ് കൈകാലുകൾ കെട്ടി ഡോൾഫിനെ പോലെ നീന്താൻ തുടങ്ങിയത്.അതിന് ശേഷമാണ് രതീഷിനെ ഡോൾഫിൻ എന്ന പേര് ചേർത്ത് വിളിച്ച് തുടങ്ങിയത്.കൈ-കാൽ കെട്ടിയുള്ള നീന്തലിൽ സ്വയം പരിശീലനം തുടർന്ന രതീഷ്,2002 വർഷം തന്റെ ആദ്യ പൊതു പരിപാടി സംഘടിപ്പിച്ചു. കൊല്ലത്ത് 50 അടി ഉയരമുള്ള നീണ്ടകര പാലത്തിൽ നിന്നും അഷ്ടമുടി അഴിമുഖത്ത് ചാടി തുടർന്ന് 500 മീറ്റർ ദൂരം കയ്യും കാലും കെട്ടി നീന്തി പൊതുജന ശ്രദ്ധ ആകർഷിച്ചു. അനന്തരം കേരളത്തിലങ്ങിങ്ങോളം വിവിധ നദികളിലും കായലുകളിലും കടലിലും തന്റെ സാഹസിക പ്രകടനം വിജയകരമായി നടത്തുകയും കേരളത്തിൽ വലിയ തോതിൽ അറിയപ്പെടുകയും ചെയ്തു. ഓരോ പ്രകടനവും സാമൂഹ്യ പ്രതിബദ്ധത യുള്ള ഓരോ വിഷയങ്ങളുടെ പ്രചാരണാ ധിഷ്ഠിതമായിരുന്നു എന്നുള്ളതാണ് അതിനെ പ്രസക്തവുമാക്കുന്നത്.
തുടര്‍ന്ന് കേരളത്തിൽ അങ്ങിങ്ങോളം വ്യത്യസ്തതരം സാഹസിക പ്രകടനങ്ങൾ രതീഷ് കാഴ്ച വെക്കുകയുണ്ടായി.
2003 –ല്‍ ശരീരം മുഴുവൻ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടി കെട്ടി വരിഞ്ഞ് അഷ്ടമുടി കായലിൽ ഒരു കിലോമീറ്റര്‍ നീന്തി ശ്രദ്ധ നേടി.
അകാലത്തിൽ പൊലിഞ്ഞു പോയ സാഹസിക നീന്തൽ താരം ശ്യാം. എസ്. പ്രബോധിയോടുള്ള ആദര സൂചകമായി 2004-ല്‍ തെക്കുംഭാഗം പള്ളിക്കോടി മുതല്‍ നീണ്ടകര പാലം വരെ കയ്യും കാലും ബന്ധിച്ച് ഒരു കിലോമീറ്റർ നീന്തി നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
2004-ലേ സുനാമി ദുരന്തത്തിൽ മരിച്ചവരോടുള്ള ശ്രദ്ധാഞ്ജലിയായി 2005-ല്‍ അഴീക്കൽ സുനാമി സ്മൃതി മണ്ഡപത്തില്‍ നിന്നും അഴീക്കൽ ബീച്ച് വരെ കടലിൽ കയ്യും കാലും ബന്ധിച്ച് നീന്തി ജനശ്രദ്ധയാകര്‍ഷിച്ചു.
2006 ഏപ്രില്‍ 30-ന് ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ നിന്നും അമ്പലക്കടവ് വരെ 2 കിലോമീറ്റര്‍ കയ്യും കാലും ബന്ധിച്ച് നീന്തി.
2007-ല്‍ കൈകാലുകള്‍ കെട്ടി എറണാകുളം പള്ളുരുത്തി റെയില്‍വേ ബ്രിഡ്ജിൽ നിന്നും ചാടുകയും കിലോമീറ്ററുകൾ നീന്തുകയും ചെയ്തു.
2008-ല്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സുനാമി ബാധിത മേഖലയിൽ നിന്നും 50 കുട്ടികളെ തെരഞ്ഞെടുകയും അവരെ നീന്തൽ പഠിപ്പിക്കുന്നതിലേക്കായി ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. അതെ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ഇന്ത്യൻ പതാകയേന്തി കൈകാലുകൾ ബന്ധിച്ച് കടലിൽ നീന്തുകയും വ്യാപകമായ പ്രശംസ നേടുകയും ചെയ്തു. പ്രസ്തുത പ്രകടനം 2009-ലെ ലിംക ബുക്ക് ഓഫ് റിക്കോഡ്‌സിൽ സ്ഥാനം നേടുന്നതിന് ഇടയാക്കുകയും ചെയ്തു.
2009-ല്‍ കൈകാലുകള്‍ ബന്ധിച്ച് തങ്കശ്ശേരി കടലിടുക്കില്‍ നിന്നും കൊല്ലം ബീച്ച് വരെ 1.5 വരെ നീന്തി 2010-ലെ ലിംക ബുക്ക് ഓഫ് റിക്കോഡ്‌സിൽ രണ്ടാം തവണയും സ്ഥാനം നേടുകയുണ്ടായി.
2009 മെയ് 1-ന് ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളി ദിനത്തിന്റെ മാഹാത്മ്യം വിളംബരം ചെയ്ത് കൊണ്ട്, കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരം നീന്തി വാര്‍ത്തകളില്‍ ഇടം പിടിച്ചു.
2012 സെപ്തംബര്‍ 21-ല്‍ ലോക സമാധാന ദിനത്തില്‍ സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്ത് കൊണ്ട് കൊല്ലം ബീച്ചിൽ തീരത്ത് നിന്നും അകലെ കയ്യും കാലും കെട്ടി 45 മിനിറ്റുകൾ കൊണ്ട് 3.5 കിലോമീറ്റർ നീന്തി റെക്കോർഡ് സ്ഥാപിക്കുകയും മൂന്നാം വട്ടവും ലിംക ബുക്ക് ഓഫ് റിക്കോഡ്‌സിൽ സ്ഥാനം നേടുകയും ചെയ്തു.മൂന്ന് വട്ടം ലിംക ബുക്ക് ഓഫ് റിക്കോഡ്‌സിൽ സ്ഥാനം നേടിയ ഏക കേരളീയനാണ് ഡോൾഫിൻ രതീഷ്.
ആലപ്പാട് പഞ്ചായത്തിൽ അര നൂണ്ടാണ്ടായി നടക്കുന്ന അശാസ്ത്രീയ മണൽഖനനത്തിനെതിരായി ‘സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് ‘ എന്ന സന്ദേശം ഉയർത്തിക്കൊണ്ട് 2018 ഡിസംബർ 27-ന് പണിക്കർ കടവ് പാലത്തിൽ നിന്നും ആയിരംതെങ്ങ് പാലം വരെ കൈകാലുകൾ ബന്ധിച്ചു 10 കിലോമീറ്റർ നീന്തി അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കോഡ്‌സിൽ സ്ഥാനം നേടി.
2020 ൽ കൊല്ലം കരുനാഗപ്പള്ളി ദേശീയ ജലപാതയിൽ ആലപ്പാട് പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന കിഴക്ക് വശത്തെ TS കനാലിൽ പണിക്കർ കടവ് മുതൽ അഴീക്കൽ ആയിരംതെങ്ങ് പാലം വരെ 10 കിലോമീറ്റർ വേണ്ടി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടി
കേരളത്തിലും കേരളത്തിന് പുറത്തും നിരവധി ചെറുതും വലുതുമായ സാഹസിക പ്രകടനങ്ങൾ നടത്തി വ്യത്യസ്തമായ പല ഇന്ത്യൻ റിക്കോർഡുകളും തന്റെ പേരിലാക്കിയിട്ടുള്ള രതീഷിന്റെ അടുത്ത ലക്ഷ്യം ഇംഗ്ലീഷ് ചാനൽ കൈകാലുകൾ കെട്ടി നീന്തുകയെന്നതാണ്.അന്താരാഷ്ട്ര ഫ്രീസ്റ്റൈൽ നീന്തൽകാർ പലരും ഇംഗ്ലീഷ് ചാനൽ നീന്തി കടന്നിട്ടുണ്ടെങ്കിലും കൈകാലുകൾ ബന്ധിച്ചു ഒരാൾ ഇംഗ്ലീഷ് ചാനൽ നീന്തുന്നത് ലോകത്ത് തന്നെ ഇത് ആദ്യമായിട്ടായിരിക്കും.ഇംഗ്ലീഷ് ചാനൽ അഥവാ ചാനൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ശാഖയാണ്. ഇത് ബ്രിട്ടനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നു. ഇതിന് 560 കി.മി. നീളവും 240 കി.മി. മുതൽ 34 കി.മി. വരെ വീതിയും ഉണ്ട്. ഇംഗ്ലീഷ് ചാനൽ നീന്തുകയെന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്.ഏറ്റവും പ്രതിബന്ധം അതി കഠിനമായ തണുപ്പ് തന്നെയാണ്.നിരവധി മാസങ്ങൾ കഠിന പരിശ്രമത്തിലൂടെ ആ തണുപ്പുമായി പൊരുത്തപ്പെട്ടെങ്കിൽ(ACCLIMATIZE) മാത്രമേ ഒരാൾക്ക് ഇംഗ്ലീഷ് ചാനൽ നീന്താൻ കഴിയുകയുള്ളു.അടുത്ത പ്രതിസന്ധി ഇതിന് വേണ്ടി വരുന്ന അതിഭീമമായ ചിലവാണ്.അത് കണ്ടെത്തുകയെന്നതാണ് രതീഷിന് മുന്നിലെ പ്രധാന വെല്ലുവിളി.സർക്കാർ സംവിധാനങ്ങളും മറ്റ് സംഘടനകളും സഹായിച്ചെങ്കിൽ മാത്രമേ രതീഷിന് തന്റെ ലക്ഷ്യം കൈവരിക്കാൻ കഴിയുകയുള്ളു.
ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശസ്സ് ഉയർത്താൻ കാരണമായേക്കാവുന്ന ഈ സാഹസികോദ്യമം മറ്റൊരു തരത്തിൽ പ്രസക്തമാകുന്നത് ഇതിലൂടെ മുന്നോട്ട് വെക്കുന്ന സന്ദേശമാണ്.കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ഉദ്യമം.കടലിലേയും മറ്റും അനവധി ജീവജാലങ്ങളുടെ നിലനിൽപ്പിന് പ്ലാസ്റ്റിക് ഭീഷണിയാണ്.കടലിലെ പ്ലാങ്ക്ടണുകളെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാങ്ക്ടണുകളെ ഭക്ഷിച്ചു ജീവിക്കുന്ന വലിയ ജീവികൾ നാമാവശേഷമാകുന്നതിന് കാരണമാകുന്നു.പസഫിക് സമുദ്രത്തിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യത്തെ ഒരു പ്ലാസ്റ്റിക് സൂപ്പിനോടാണ് താരതമ്യപ്പെടുത്തിയിട്ടുള്ളത്. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ രണ്ടിരട്ടിയോളമെങ്കിലും വലിപ്പം ഈ പ്ലാസ്‌റ്റിക് സൂപ്പിനുണ്ടാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
അത് പോലെ ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കൻ പസഫിക്കിലെ ആൾപ്പാർപ്പില്ലാത്ത ദ്വീപിലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ബ്രിട്ടന്റെ പിറ്റ്കെയ്ൻ ദ്വീപുകളുടെ ഭാഗമായ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹെൻഡേഴ്സൺ ദ്വീപിനാണ് ഈ ദുർഗതി. വളരെ സവിശേഷവും അപൂർവ്വവുമായ ജൈവവ്യവസ്ഥ നിലനിൽക്കുന്ന ഇടമാണിത്.ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചേർന്നിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു കൂട്ടം ആണ് ദി ഇന്ത്യൻ ഓഷ്യൻ ഗാർബേജ് പാച്ച്.ഇന്ന് ലോകത്തിൽ സമുദ്രങ്ങളാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മലിനീകരണത്തിന് വിധേയമാകുന്നത്. അത് കൊണ്ട് തന്നെ ഇംഗ്ലീഷ് ചാനൽ നീന്തുന്നതിനുള്ള രതീഷിന്റെ സാഹസിക സംരംഭം നടത്തുകയെന്നത് ഓരോ പ്രകൃതി സ്നേഹികളുടെയും കടമയാകുന്നു. സാഹസിക നീന്തലിൽ കേരളത്തിന്റെയും ഭാരതത്തിന്റെയും അഭിമാനം ഉയർത്തുന്ന വിധം നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന നീന്തൽ താരമാണ് ഡോൾഫിൻ രതീഷ്.
നിലവിൽ TKM ഇന്റർനാഷണൽ അക്വാട്ടിക് സെന്റർ മാനേജർ ആയി ജോലി നോക്കി വരുന്നു
എഴുതിയത് : ബിജു.വി (എഡിറ്റർ-സഹ്യ ന്യൂസ്)