ഡോക്ട്ടർക്കും വേണം ചികിത്സ ! സൈബർ തട്ടിപ്പിൽ കുടുങ്ങിയ ഡോക്റ്റർക്കു നഷ്ടപ്പെട്ടത് കോടികൾ !

കണ്ണൂർ : പണമിരട്ടിപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂരിലെ ഡോക്ട്ടർക്കു നഷ്ടമായത് കോടികൾ . നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിൽ വിശ്വസിച്ച ഡോക്ട്ടർക്കു നഷ്ടമായത്, 4,44,20,000 രൂപ.
മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ പലതവണകളിലായാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കൂടിയാണിത്.
ഡോക്ടറുടെ മൊബൈലിൽ ലഭിച്ച വാട്ട്സ്ആപ് സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. പണം നിക്ഷേപിച്ചാൽ ഇരട്ടിയായി തിരികെ നൽകുമെന്നായിരുന്നു സന്ദേശം. വാട്ട്സ്ആപ്പിൽ ലഭിച്ച അക്കൗണ്ടിൽ പലതവണയായി പണം നിക്ഷേപിച്ചു.വാട്ട്സ്ആപ്പിൽ ലഭിച്ച ലിങ്കിൽ പ്രവേശിച്ച് അജ്ഞാതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പണം നിക്ഷേപിച്ചുവെന്നല്ലാതെ തിരികെയൊന്നും ലഭിക്കാതായതോടെ സൈബർസെല്ലിൽ പരാതി നൽകുകയായിരുന്നു.