ഡിജെ പാർട്ടി :ലഹരി വസ്തുക്കളുമായി മുൻമന്ത്രി ഏക്നാഥ് ഖഡ്സെയുടെ മരുമകൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

പൂനെ : ഖരാഡിപ്രദേശത്തുള്ള സമ്പന്നർ താമസിക്കുന്ന ഒരു അപ്പാർട്ട്മെന്റിൽ നടക്കുകയായിരുന്ന റേവ് പാർട്ടിയിൽ നടന്ന റെയ്ഡിൽ എൻസിപി ശരദ് പവാർ വിഭാഗം നേതാവും മുൻമന്ത്രിയുമായ ഏക്നാഥ് ഖഡ്സെയുടെ മരുമകൻ പ്രഞ്ജൽ ഖേവാൽക്കർ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.എൻസിപി യുടെ വനിതാ വിഭാഗ0 സംസ്ഥാന പ്രസിഡന്റ് രോഹിണി ഖഡ്സെയുടെ ഭർത്താവാണ് പ്രഞ്ജൽ ഖെവാൽക്കർ.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് റെയ്ഡ് നടന്നത്. ഇവരിൽ നിന്ന് മയക്കുമരുന്ന്, ഹുക്ക സജ്ജീകരണങ്ങൾ, മദ്യം എന്നിവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.പിടികൂടിയവരിൽ 5 പുരുഷന്മാരും രണ്ടുപേർ സ്ത്രീകളുമാണ് .
“അനുമതിയില്ലാതെയാണ് പാർട്ടി സംഘടിപ്പിച്ചത് .റെയ്ഡിനിടെ കഞ്ചാവ്, മദ്യം, ഹുക്ക തുടങ്ങിയ മയക്കുമരുന്ന് വസ്തുക്കൾ കണ്ടെത്തി. ഏഴ് പേരെ ഞങ്ങൾ കസ്റ്റഡിയിലെടുത്തു – അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും”. കസ്റ്റഡിയിലെടുത്ത പുരുഷന്മാരിൽ ഒരാൾ ഒരു വനിതാ രാഷ്ട്രീയക്കാരിയുടെ ഭർത്താവാണെന്ന് ഖേവാൽക്കറെ പരാമർശിച്ച് പൂനെ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
“എല്ലാ വ്യക്തികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
പ്രഞ്ജൽ ഖെവാല്‍ക്കര്‍ വ്യവസായിയും നിര്‍മാതാവുമാണ്. അടുത്തിടെ സ്വന്തം ബാനറില്‍ സംഗീത ആല്‍ബം ഉള്‍പ്പെടെ ഇദ്ദേഹം നിര്‍മിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലും സജീവമാണ്. ഇതിനുപുറമേ പഞ്ചസാര, ഊര്‍ജ വ്യവസായമേഖലകളിലും ഇവന്റ് മാനേജ്മെന്റ് രംഗത്തും പ്രവര്‍ത്തിക്കുന്ന വ്യവസായി കൂടിയാണ് .
എൻസിപി (എസ്പി) നേതാവ് ഏക്നാഥ് ഖഡ്സെ കുറ്റകൃത്യത്തിൽ സംശയം പ്രകടിപ്പിക്കുകയും വിഷയത്തിൽ നീതിയുക്തമായ പോലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് നടപടിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ശിവസേന (ഉദ്ധവ് ) ഉപനേതാവ് സുഷമ അന്ധാരെ, സർക്കാരിനെതിരെ ശബ്ദിക്കുന്നവർക്കുള്ള സന്ദേശമാണ് റെയ്ഡ് എന്ന് പ്രതികരിച്ചു.